രാഹുല്‍ഗാന്ധി കൊച്ചിയില്‍; യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കം

കേരളത്തിലെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിടാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൊച്ചിയിലെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി, ശശി തരൂര്‍ എംപി തുടങ്ങി പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചു.

അന്തരിച്ച കോണ്‍ഗ്രസ് നേതാവും എംപിയുമായിരുന്ന എംഐ ഷാനവാസിന്റെ വീട്ടിലേക്കാണ് രാഹുല്‍ ഗാന്ധി ആദ്യം പോയത്. നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ വിമാനത്താവള പരിസരത്ത് എത്തിയിരുന്നത്.

നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സംവിധാനങ്ങളെ ശക്തിപ്പെടുത്തുക എന്നതാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ വരവിന്റെ ഉദ്ദേശം.

വിവിധ സീറ്റുകളില്‍ ആവശ്യമുന്നയിച്ച് രംഗത്തുളള ഘടകകക്ഷികളെ അനുനയിപ്പിക്കാനുളള ശ്രമങ്ങളും രാഹുല്‍ ഗാന്ധി നടത്തും . കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് എമ്മും മുസ്ലീം ലീഗും രംഗത്തുളളതാണ് നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന് തലവേദന.

കേരള കോണ്‍ഗ്രസ് ലീഗ് നേതാക്കള്‍ വൈകുന്നേരത്തെ കൂടിക്കാഴ്ചയില്‍ രാഹുല്‍ ഗാന്ധിയോട് ഇക്കാര്യം നേരിട്ട് ആവശ്യപ്പെട്ടേക്കും. കേരളത്തിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയവും സംബന്ധിച്ചും രാഹുലിന്റെ സന്ദര്‍ശനത്തിനുശേഷമേ തീരുമാനമാകൂ.

ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ മനസിലിരിപ്പുകൂടി സംസ്ഥാന നേതാക്കള്‍ തേടുന്നുണ്ട്. സിറ്റിങ് എം പി മാര്‍ തന്നെ മല്‍സരിക്കണോ അതോ ജയസാധ്യതയുളള പുതുമുഖങ്ങള്‍ വേണോ എന്ന കാര്യത്തിലാണ് അനൗദ്യോഗിക ചര്‍ച്ചകള്‍ തുടരുന്നത്.

രാഹുലിന്റെ സന്ദര്‍ശനത്തോടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. എന്റെ ബൂത്ത്, എന്റെ അഭിമാനം എന്ന പേരിലാണ് പരിപാടി. താഴെത്തട്ടില്‍ കോണ്‍ഗ്രസ് സംഘടനാപ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് തുടങ്ങിയ ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി.

യു ഡി എഫിലും കോണ്‍ഗ്രസിലും ആഭ്യന്തരപ്രശ്നങ്ങള്‍ക്ക് മുന്‍കാലങ്ങളില്‍ നിന്നും വിഭിന്നമായി അയവ് വന്നത് കോണ്‍ഗ്രസിന് ആത്മവിശ്വാസം പകരുന്നുണ്ട്. ഇത്തവണ മുന്നൊരുക്കങ്ങള്‍ പതിവിലും വേഗത്തിലാണെന്ന് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നു.