എൻ ഡി എ ഘടകക്ഷിയായ ബിഡിജെഎസ് പിളർന്നു

എന്‍ ഡി എയുടെ ഘടകക്ഷിയായ ബിഡിജെഎസ് പിളര്‍ന്നു. ബിഡിജെഎസ് (ഡെമോക്രാറ്റിക്) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. ഏട്ട് ജില്ലകളില്‍ നിന്നുള്ള നിലവിലെ ഭാരവാഹികള്‍ പുതിയ പാര്‍ട്ടിയിലേക്ക് എത്തുമെന്ന് ബിഡിജെഎസ് (ഡെമോക്രാറ്റിക്) പ്രവര്‍ത്തകര്‍ പറയുന്നു. ബിഡിജെഎസ് സംസ്ഥാന സെക്രട്ടറിയായിരുന്ന താന്നിമൂട് സുധീന്ദ്രന്‍ പ്രഥമ സമ്മേളനം ഉദ്ഘാടനം ചെയ്യുകയാണ്. തിരുവനന്തപുരം ജില്ല പ്രസിസന്റായിരുന്ന ചൂഴാല്‍ നിര്‍മ്മലിനെ സ്ഥാനത്ത് നിന്ന് ഏകപക്ഷീയമായി മാറ്റിയതാണ് ഇപ്പോള്‍ പെട്ടന്നുള്ള പ്രകോപനത്തിന് കാരണം.

തിരുവനന്തപുരം ജില്ലാ ഘടകത്തില്‍ സംസ്ഥാന നേതൃത്വത്തോട് ഉണ്ടായിരുന്ന അസംതൃപ്തിയാണ് ഇപ്പോള്‍ പിളര്‍പ്പിലേക്ക് എത്തിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലാ ഘടകം മാത്രമാണ് പിളര്‍ന്നിരിക്കുന്നത്. പാര്‍ട്ടി രൂപീകരിച്ചതിന് ശേഷം സ്വതന്ത്രമായ പാര്‍ട്ടി പ്രവര്‍ത്തനം നടത്താനുള്ള അവസരം ഉണ്ടായിരുന്നില്ലെന്നും ഏകപക്ഷിയമായ നടപടിയാണ് നേതൃത്വം സ്വീകരിച്ചിരുന്നതെന്നുമാണ് പ്രധാന ആരോപണം. തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ചുറ്റും ഉള്ള ഉപജാപക സംഘമാണ് എല്ലാം നിയന്ത്രിക്കുന്നതെന്നുമുള്ള പരാതി തിരുവനന്തപുരം ഘടകത്തിന് ഉണ്ടായിരുന്നു. തിരുവനന്തപുരത്തെ 11മണ്ഡലം പ്രസിഡന്റുമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു. ബിഡിജെഎസിന്റെ യുവജന മഹിളാ വിഭാഗവും യോഗം പങ്കെടുക്കുന്നുണ്ട്.

പാര്‍ട്ടിയിലെ ചിലരുടെ ഏകാധിപത്യ നടപടികള്‍ കാരണം കടുത്ത അതൃപ്തിയിലായിരുന്നു ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി താന്നിമൂട് സുധീന്ദ്രന്‍ അടക്കമുള്ളവര്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ബി.ജെ.പി ഏറെ പ്രതീക്ഷ കല്‍പ്പിക്കുന്ന തിരുവനന്തപുരം ജില്ലയിലെ ബി.ഡി.ജെ.എസിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബി.ജെ.പി ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല. എന്‍.ഡി.എയില്‍ തുടരണമോ എന്നതുള്‍പ്പെടെ കാര്യങ്ങള്‍ ഈ സമിതി യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.