ലോക്സഭാ തിരഞ്ഞെടുപ്പ് ; സിപിഎം സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു
ലോക് സഭാതിരഞ്ഞെടുപ്പില്‍ പതിനാറ് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം. പൊന്നാനിയില്‍ പിവി അന്‍വര്‍ എംഎല്‍എയും, ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ്ജും ഇടത് സ്വതന്ത്രരായി മത്സരിക്കുന്നത് ഒഴികെ ബാക്കി പതിനാല് സീറ്റുകളിലും പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ സ്ഥാനാര്‍ഥികള്‍ മത്സരിക്കും. നാല് എംഎല്‍എമാരും രണ്ട് ജില്ലാ സെക്രട്ടറിമാരേയും പാര്‍ട്ടി ഇക്കുറി മത്സരിപ്പിക്കുന്നുണ്ട്. എകെജി സെന്ററില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എംഎല്‍എമാരെ മത്സരിപ്പിക്കുന്നത് ആദ്യമായല്ലെന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുന്‍കാലങ്ങളിലും എംഎല്‍എമാര്‍ മത്സരിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എംഎല്‍എയായ എംഎ ബേബി മത്സരിച്ചിട്ടുണ്ട്. 2009-ല്‍ യുഡിഎഫ് നാല് എംഎല്‍എമാരെ മത്സരിപ്പിച്ചിട്ടുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയം വളരെ പ്രധാനമാണെന്ന് കോടിയേരി പറഞ്ഞു. ഇടതുപക്ഷത്തിന്റെ അംഗബലം പാര്‍ലമെന്റില്‍ വര്‍ധിക്കണം. ദേശീയരാഷ്ട്രീയത്തില്‍ ഇടപെടാനുള്ള ഇടതുപക്ഷത്തിന്റെ ശക്തി കൂട്ടണം. ദില്ലിയില്‍ ഒരു മതേതര സര്‍ക്കാര്‍ വരണം. അതിന് ഇടതുപക്ഷത്തിന് പരമാവധി സീറ്റുകള്‍ ലഭിക്കണം. യുഡിഎഫിന് ഒറ്റസീറ്റ് മാത്രം ലഭിച്ച 2004-ല്‍ ദില്ലിയില്‍ ബിജെപിയെ തള്ളി ഒരു മതേതര സര്‍ക്കാരിനെ കൊണ്ടു വരാന്‍ സാധിച്ചത് ഇടതുപക്ഷത്തിന് ശക്തമായ സാന്നിധ്യം പാര്‍ലമെന്റില്‍ ഉണ്ടായിരുന്നത് കൊണ്ടായിരുന്നുവെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനം ഇന്ന് തന്നെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ പ്രദേശത്തും ലോക്സഭാ മണ്ഡലം കമ്മിറ്റികളും, അസംബ്ലി മണ്ഡലം കമ്മിറ്റികളും, ബൂത്ത് തലം വരെയുള്ള കമ്മിറ്റികളും 20 ആം തിയതിയോടുകൂടി രൂപീകരിച്ച് എല്ലാ വോട്ടര്‍മാരെയും കാണുന്ന പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. വിജയസാധ്യതയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിരിക്കുന്നത്.
പി കരുണാകരന്‍ ഒഴികെ സിപിഎമ്മിന്റെ എംപിമാരെല്ലാം മത്സര രംഗത്തുണ്ട് . പൊന്നാനിയില്‍ പിവി അന്‍വര്‍, ആലപ്പുഴയില്‍ എഎം ആരിഫ് ,പത്തനംതിട്ടയില്‍ വീണ ജോര്‍ജ്ജ്, കോഴിക്കോട്ട് എ പ്രദീപ് കുമാര്‍ തുടങ്ങി നാല് എംഎല്‍എമാര്‍ മത്സരത്തിനിറങ്ങും. കോട്ടയം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍ കോട്ടയത്തും പി ജയരാജന്‍ വടകരയിലും മത്സരിക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ പി രാജീവ് എറണാകുളം മണ്ഡലത്തിലും കെഎന്‍ ബാലഗോപാല്‍ കൊല്ലത്തും മത്സരത്തിനുണ്ടാകും.
നെടുമങ്ങാട് എംഎല്‍എ സി ദിവാകരനും അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറും അടക്കം രണ്ട് എംഎല്‍എമാരെ ഉള്‍പ്പെടുത്തിയാണ് സിപിഐ സ്ഥാനാര്‍ത്ഥി പട്ടിക. മറ്റ് ഘടക കക്ഷികള്‍ക്കൊന്നും ഇത്തവണ സീറ്റില്ല. മുതിര്‍ന്ന നേതാക്കളെയും ജനപ്രതിനിധികളെയും മാത്രം സ്ഥാനാര്‍ത്ഥികളാക്കി കടുത്ത രാഷ്ട്രീയ പോരാട്ടം തന്നെ കാഴ്ചവയ്ക്കാനാണ് ഇടത് മുന്നണി തീരുമാനം.
ശബരിമല വിഷയത്തില്‍ നഷ്ടപ്പെടാന്‍ ഇടയുള്ള വോട്ടുകള്‍ കൂടി സ്ഥാനാര്‍ത്ഥി മികവ് കൊണ്ട് മറികടക്കാന്‍ ബോധപൂര്‍വ്വ ശ്രമം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രകടമാണ്. ഏറ്റവും ഒടുവില്‍ നടന്ന കാസര്‍കോട്ടെ ഇരട്ട കൊലപാതകം അടക്കം പാര്‍ട്ടിക്കെതിരായ പ്രചരണങ്ങളെ പാര്‍ട്ടി സംവിധാനത്തെ തന്നെ രംഗത്തിറക്കിയാകും സിപിഎം ചെറുക്കുക.
കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ വടകരയില്‍ മത്സരത്തിനിറങ്ങുന്നതോടെ വടക്കന്‍ ജില്ലകളിലെ പാര്‍ട്ടി സംവിധാനം മുഴുവന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് പൂര്‍ണ്ണ സജ്ജരായി രംഗത്തുണ്ടാകുമെന്നാണ് പാര്‍ട്ടി കരുതുന്നത്. പി ജയരാജന്റെ വരവ് അക്രമ രാഷ്ട്രീയത്തെ കുറിച്ചുള്ള ചര്‍ച്ച സജീവമാക്കുമോ എന്ന ആശങ്ക ഉണ്ടെങ്കിലും എങ്കിലും എല്‍ജെഡിയുടെ വരവോടെ മണ്ഡലം ഭദ്രമാണെന്ന് വിലയിരുത്തല്‍.
സ്ഥാനാര്‍ത്ഥി പട്ടിക :
തിരുവനന്തപുരം -സി ദിവാകരന്‍ (സിപിഐ)
ആറ്റിങ്ങല്‍ – എ സമ്പത്ത്
കൊല്ലം- കെഎന്‍ ബാലഗോപാല്‍
പത്തനംതിട്ട – വീണ ജോര്‍ജ്ജ്
മാവേലിക്കര -ചിറ്റയം ഗോപകുമാര്‍ (സിപിഐ)
ആലപ്പുഴ – എഎം ആരിഫ്
ഇടുക്കി – ജോയിസ് ജോര്‍ജ്ജ്
കോട്ടയം – വിഎന്‍ വാസവന്‍
എറണാകുളം – പി രാജീവ്
ചാലക്കുടി – ഇന്നസെന്റ്
തൃശൂര്‍ – രാജാജി മാത്യു തോമസ് (സിപിഐ)
ആലത്തൂര്‍ – പി കെ ബിജു
പാലക്കാട് – എംബി രാജേഷ്
പൊന്നാനി – പിവി അന്‍വര്‍
മലപ്പുറം – വി പി സാനു
കോഴിക്കോട് – എ പ്രദീപ് കുമാര്‍
വടകര – പി ജയരാജന്‍
വയനാട് – പിപി സുനീര്‍ (സിപിഐ)
കണ്ണൂര്‍ – പികെ ശ്രീമതി
കാസര്‍കോട് – കെപി സതീഷ് ചന്ദ്രന്‍