വൈഎസ്ആറിന്റെ സഹോദരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

വൈഎസ് രാജശേഖര റെഡ്ഡിയുടെ സഹോദരനും മുന്‍ മന്ത്രിയുമായ വൈഎസ് വിവേകാനന്ദ റെഡ്ഡിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിലെ വസതിയിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുറിയിലും കുളിമുറിയിലും രക്തക്കറകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിവേകാനന്ദ റെഡ്ഡിയുടെ പേഴ്സണല്‍ അസിസ്റ്റന്റ എം വി കൃഷ്ണ റെഡ്ഡി പുലിവെന്‍ഡുല പൊലീസില്‍ പരാതി നല്‍കി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

മൃതദേഹത്തില്‍ തലയില്‍ മുന്‍ഭാഗത്തും പിന്നിലുമായി മുറിവുകളുണ്ട്. മരണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അത് പുറത്ത് വരേണ്ടതുണ്ടെന്നും റെഡ്ഡിയുടെ ബന്ധുവും അഭിഭാഷകനുമായ അവിനാശ് റെഡ്ഡി പറഞ്ഞു.

വൈഎസ് ആര്‍ കോണ്‍ഗ്രസ് രൂപീകരിക്കുമ്പോള്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് വിവേകാനന്ദ റെഡ്ഡി പാര്‍ട്ടിയില്‍ നിന്നും വിട്ടു നിന്നിരുന്നു. പിന്നീട് വിഷയങ്ങള്‍ പരിഹരിച്ചാണതിരിച്ചെത്തിയത്. 68 കാരനായ വിവേകാനന്ദ റെഡ്ഡിക്ക് ഭാര്യയും ഒരു മകളുമാണുള്ളത്.

അതേസമയം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ കൃത്യമായ നിഗമനത്തിലെത്താന്‍ കഴിയൂ എന്ന് പോലീസ് അറിയിച്ചു. 1989ലും 1994ലുമാണ് പുലിവെന്‍ഡുലയില്‍ നിന്ന് അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു കേസന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി.