ആര്‍ബൈതര്‍ കാമര്‍ തിരഞ്ഞെടുപ്പില്‍ സജി മതുപുറത്ത് മത്സരിക്കുന്നു

വിയന്ന: മാര്‍ച്ച് 20ന് ആരംഭിച്ച ആര്‍ബൈതര്‍ കാമര്‍ (ലേബര്‍ ചെയിമ്പര്‍) തിരഞ്ഞെടുപ്പില്‍ മലയാളികളില്‍ നിന്നും സജി മതുപുറത്ത് മത്സരിക്കും. ഈ തിരഞ്ഞെടുപ്പിലെ ഏക മലയാളി സാന്നിദ്ധ്യം കൂടിയാണ് സജി. തൊഴിലാളികള്‍ക്ക് വേണ്ടി മാത്രം നടത്തുന്ന തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ള മലയാളികള്‍ അവരുടെ സമ്മതിദാനാവകാശം കൃത്യമായി പ്രയോജനപ്പെടുത്തണമെന്ന് സജി അഭ്യര്‍ത്ഥിച്ചു.

എഫ്.എസ്.ജി സ്ഥാനാര്‍ഥി റെനാറ്റെ ആന്‍ഡെര്‍ളിനു നല്‍കുന്ന വോട്ടിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയിലെ മറ്റു സ്ഥാനാര്‍ഥികളുടെ വിജയവും തീരുമാനിക്കുന്നത്. തൊഴിലാളികളുടെ നീതിയുടെ ശബ്ദത്തിന് കൂടുതല്‍ പ്രാമുഖ്യം നല്കാന്‍ അഭ്യര്‍ത്ഥിച്ചാണ് ലേബര്‍ ചെയിമ്പര്‍ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്.

ഈ മാസം 20 തുടങ്ങി അടുത്തമാസം 2 വരെയുള്ള തീയതികളില്‍ വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഓരോരുത്തരും ജോലി ചെയ്യുന്ന സ്ഥാപങ്ങളില്‍ തന്നെ വോട്ടിംഗിനുള്ള സംവിധാനം ആര്‍ബൈതര്‍ കാമര്‍ ഒരുക്കിയട്ടുണ്ട്. അതേസമയം പബ്ലിക് പോളിംഗ് സ്റ്റേഷനുകളിലും വോട്ട് ചെയ്യാവുന്നതാണ്. ഇതിനോടകം തന്നെ വിയന്നയില്‍ വോട്ടവകാശമുള്ള എല്ലാവര്‍ക്കും വോട്ടിംഗ് നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കത്ത് ലഭിച്ചിട്ടുണ്ടാകും. വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ അതില്‍ ലഭിക്കും. കത്ത് ലഭിച്ചിട്ടില്ലാത്തവര്‍ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡുമായി പൊതു ബൂത്തുകളില്‍ ചെന്നാലും മതിയാകും.

‘തൊഴിലാളികളുടെ പാര്‍ലമെന്റ്’ എന്ന് വിശേഷിപ്പിക്കുന്ന ആര്‍ബൈതര്‍ കാമര്‍ തിരഞ്ഞെടുപ്പ് എല്ലാ അഞ്ച് വര്‍ഷം കൂടുമ്പോഴാണ് നടക്കുന്നത്. ഓസ്ട്രിയയില്‍ ജോലിചെയ്യുന്നവരുടെ സേവന വേതന വ്യവസ്ഥകള്‍ സംരക്ഷിക്കാനും, തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയും നിലകൊള്ളുന്ന പ്രസ്ഥാനമാണ് ആര്‍ബൈതര്‍ കാമര്‍. തിരഞ്ഞെടുപ്പ് വിശദാംശങ്ങള്‍ക്ക് വിയന്നയിലുള്ളവര്‍ 501570 എന്ന ഹോട്ട് ലൈന്‍ ഉപയോഗിക്കുക. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ക്ക് സജി മതുപുറത്തിനെ സമീപിക്കാവുന്നതാണ് (069919082976).