പ്രചാരണത്തിന് വന്ന കെ മുരളീധരനു നേരെ എസ് എഫ് ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം

പേരാമ്പ്ര സി.കെ.ജി ഗവ.കോളേജില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ വടകരമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനു നേരെയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കേട്ടുകേള്‍വി ഇല്ലാത്ത തരത്തില്‍ പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി പേരാമ്പ്രയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു മുരളീധരന്‍.

കോളേജിന്റെ ഗേറ്റിനടുത്തേക്ക് മുരളീധരന്‍ യുഡിഎഫ് നേതാക്കള്‍ക്കൊപ്പം എത്തുന്നതിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗേറ്റ് അടയ്ക്കുകയും ഉള്ളില്‍ നിന്നും മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു.

പിന്നീട് മുരളീധരന്‍ അകത്തുകടന്നെങ്കിലും കോളേജിന്റെ ഇടനാഴിയില്‍ മുരളീധരന് തടസ്സമായി നിന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ജയരാജന് അനുകൂലമായി മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. ഇതോടെ കെഎസ് യു പ്രവര്‍ത്തകരും സ്ഥലത്ത് സംഘടിച്ച് എസ്എഫ്ഐ ക്കെതിരെ മുദ്രാവാക്യം വിളി തുടങ്ങി. സംഘര്‍ഷാവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിയതോടെ മുരളീധരന്‍ ഇവിടെ നിന്നും മടങ്ങുകയായിരുന്നു.

തന്നെ കോളേജില്‍ കോളേജില്‍ തടഞ്ഞ സംഭവം അക്രമ രാഷ്ട്രിയത്തിന്റെ മറ്റൊരു ഉദാഹരണമാണെന്ന് കെ മുരളീധരന്‍ പിന്നീട് പ്രതികരിച്ചു. സംഭവത്തെ ചൊല്ലി സമൂഹമാധ്യമങ്ങളിലും ഇപ്പോള്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ കൊമ്പ് കോര്‍ക്കുകയാണ്.