മത്സരിക്കണമെന്ന ആവശ്യം ന്യായം ; തീരുമാനം എടുത്തിട്ടില്ല : രാഹുൽ ഗാന്ധി

കേരളത്തില്‍ മത്സരിക്കണമെന്ന ആവശ്യം ന്യായമെന്ന് രാഹുല്‍ ഗാന്ധി. എന്നാല്‍ മത്സരിക്കുന്നതില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും രാഹുല്‍ വിശദമാക്കി. ദക്ഷിണേന്ത്യയില്‍ ധ്രുവീകരണത്തിന് മോദി ശ്രമിച്ചുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ദക്ഷിണേന്ത്യയുടെ ഭാഷയും സംസ്‌കാരവും ഭീഷണി നേരിടുമെന്ന് ജനങ്ങള്‍ക്ക് ആശങ്കയുള്ളതാണ് നിലവിലെ സാഹചര്യം.

അവ്യക്തത തുടരുന്നതിന്റെ ഇടയില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം വൈകുന്നതില്‍ സിപിഎം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളെ പഴിചാരി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയെ തടയാന്‍ ഡല്‍ഹി കേന്ദ്രീകരിച്ച് ചിലര്‍ രാഷ്ട്രീയ നാടകം കളിക്കുകയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തിയിരുന്നു. തീരുമാനം വൈകുന്നതില്‍ ലീഗ് ജില്ലാ നേതൃത്വവും അതൃപ്തി വ്യക്തമാക്കിയിരുന്നു.

ജനാധിപത്യ മതേതര വിശ്വാസികളെന്നു സ്വയം പ്രഖ്യാപിക്കുകയും പിന്നീട് അതിന് തുരങ്കം വയ്ക്കുകയും ചെയ്യുന്ന ചിലരാണ് രാഹുല്‍ ഗാന്ധിയുെട സ്ഥാനാര്‍ഥിത്വം തടയാനായി ഡല്‍ഹിയില്‍ നാടകം കളിക്കുന്നത്. വൈകാതെ ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് മുല്ലപ്പള്ളി വിശദമാക്കിയത്.