വടകരയില്‍ സ്ഥാനാർത്ഥി കെ മുരളീധരൻ ; ഔദ്യോഗികമായി പ്രഖ്യാപിച്ചു

വടകരയില്‍ കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. എല്‍ഡിഎഫിന്റെ പി ജയരാജനെതിരെ മത്സരിക്കുന്നത് ശക്തനായ നേതാവായിരിക്കണമെന്ന പൊതു ആവശ്യം മാനിച്ചാണ് കഴിഞ്ഞ ദിവസം മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ മുരളീധരനോട് മത്സരിക്കാന്‍ തയ്യാറാണോ എന്ന് ചോദിച്ചത്.

എന്നാല്‍ അന്ന് മുരളീധരന്‍ സന്നധത അറിയിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് മത്സരിക്കാന്‍ തയ്യാറാണെന്ന് കെ മുരളീധരന്‍ നേതൃത്വത്തെ അറിയിക്കുകയായിരുന്നു. കെ മുരളീധരന്‍ ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ത്ഥിയാണെന്നും മുരളീധരന്‍ അനായാസ ജയം നേടുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞാല്‍ പിന്നെയാര് എന്ന ചോദ്യത്തിനാണ് ഇതോടെ വിരാമമാകുന്നത്. ഇതിന് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു മുല്ലപ്പള്ളി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍. വിഎം സുധീരന്‍, ബിന്ദു കൃഷ്ണ അടക്കമുള്ള കേണ്‍ഗ്രസ് നേതാക്കളെ ഇതിനായി സമീപിച്ചിരുന്നുവെങ്കിലും ആരും സന്നദ്ധത അറിയിച്ചിരുന്നില്ല.