ഇന്ത്യന്‍ സൈന്യത്തെ മോദിസേനയാക്കി ; പരാമര്‍ശത്തിനെതിരെ മുന്‍നാവികസേനാ മേധാവി രംഗത്ത്

ഇന്ത്യന്‍ സൈന്യത്തെ മോദിസേനയെന്ന് വിശേഷിപ്പിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുവാന്‍ തയ്യറായി നാവികസേന മുന്‍ മേധാവി എല്‍ രാംദാസ്. രാജ്യത്തിന്റെ സൈനികവിഭാഗം ഒരു വ്യക്തിയുടേയും സ്വകാര്യസ്വത്തല്ലെന്നും യോഗിയുടെ പ്രസ്താവന മുന്‍സൈനികരേയും സേനയിലുള്ളവരേയും അസ്വസ്ഥരാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കാണ് അധികാരമെന്നും അതിനാല്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ കമ്മീഷനെ സമീപിക്കുവാനാണ് രാംദാസിന്റെ തീരുമാനം. ഞായറാഴ്ച ഗാസിയാബാദില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് യോഗി സൈന്യത്തെ മോദിസേനയെന്ന് വിശേഷിപ്പിച്ചത്. ഇത് ശക്തമായ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. ഗാസിയാബാദ് ജില്ലാഭരണകൂടത്തോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

അതേസമയം കഴിഞ്ഞ അഞ്ച് കൊല്ലമായി ദേശീയതയേയും സൈന്യത്തേയും തമ്മില്‍ കൂട്ടിക്കുഴയ്ക്കുന്ന വിധത്തിലുള്ള പ്രസ്താവനകളാണ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായതെന്നും അതിനാല്‍ യോഗിയുടെ പ്രസ്താവനയില്‍ അദ്ഭുതമില്ലെന്നും റിട്ടയേര്‍ഡ് ലഫ്റ്റനന്റ് ജനറല്‍ എച്ച് എസ് പനാഗ് പറഞ്ഞു. ഇത്തരം പരാമര്‍ശങ്ങള്‍ സൈന്യത്തെ രാഷ്ട്രീയവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.