ബെഹ്‌റയ്ക്ക് പകരം പാഷാണം ഷാജിയെ ഡിജിപിയാക്കണം എന്ന പരിഹാസവുമായി സെൻകുമാർ

ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ പരിഹസിച്ച് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ രംഗത്ത്. ലോക്നാഥ് ബെഹ്റയ്ക്ക് പകരം പാഷാണം ഷാജിയെ ഡിജിപിയാക്കുന്നതാണ് മെച്ചമെന്ന് സെന്‍കുമാര്‍ പറയുന്നു. ഇവിടുത്തെ സര്‍ക്കാരും പോലീസും പിതൃശൂന്യത സ്വഭാവമാണ് കാണിക്കുന്നത്. ഡിവൈഎഫ്ഐയെക്കാളും മോശമായ വിധത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഘടകമായി സംസ്ഥാനത്തെ പോലീസ് മാറിയെന്നും സെന്‍കുമാര്‍ ആരോപിച്ചു.

”പൊലീസ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഡിവൈഎഫ്‌ഐയേക്കാള്‍ മോശമായ ഘടകമായി മാറിയിരിക്കുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പാഷാണം ഷാജിയുടെ നല്ല ഛായയുണ്ട്. എന്ന് വച്ച് പാഷാണം ഷാജിയെ ഡിജിപിയാക്കാന്‍ പറ്റുമോ? എന്ന് ഒരാള്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു പാഷാണം ഷാജിയെ ഡിജിപിയാക്കിയാല്‍ നിങ്ങള്‍ക്ക് ഒരു ബെറ്റര്‍ ഡിജിപിയെ കിട്ടും. എന്തായാലും ഇത്ര മോശമായ, പൊലീസിംഗിനെ സിപിഎമ്മിന്റെ ഒരു ഘടകം മാത്രമാക്കിയ ഇത്ര മോശം ഒരവസ്ഥ അടിയന്തരാവസ്ഥക്കാലത്ത് പോലും ഉണ്ടായിട്ടില്ല.”, എന്നാണ് സെന്‍കുമാര്‍ പറഞ്ഞത്.

പാഷാണം ഷാജിയെ ഡിജിപി ആക്കിയാല്‍ പോലും ജനങ്ങള്‍ക്ക് ഇതിലും നല്ലൊരു ഡിജിപിയെ കിട്ടുമെന്നാണ് തന്റെ അഭിപ്രായം. കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ കള്ളക്കേസുകളാണ് ചുമത്തുന്നതെന്നും സെന്‍കുമാര്‍ ആരോപിച്ചു. പിണറായി സര്‍ക്കാരിന്റെ ശത്രുപക്ഷത്തായിരുന്ന സെന്‍കുമാര്‍ പിന്നീട് ബിജെപിക്ക് ഒപ്പം ചേര്‍ന്നിരുന്നു. ശബരിമല പ്രക്ഷോഭത്തില്‍ അണിചേര്‍ന്ന സെന്‍കുമാര്‍ പിന്നീട് ശബരിമല കര്‍മ്മസമിതിയുടെ തലപ്പത്തെത്തുകയും ചെയ്തു.