ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ ബലാത്സംഗം ഉൾപ്പടെ 5 വകുപ്പുകൾ ചുമത്തി കുറ്റപത്രം
കുറവിലങ്ങാട് കന്യാസ്ത്രീ പീഡനക്കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ പോലീസ് ബലാത്സംഗം ഉള്‍പ്പടെ 5 വകുപ്പുകള്‍ ചുമത്തി കുറ്റപത്രം തയ്യാറാക്കി.
അന്യായമായി തടഞ്ഞു വച്ചു, അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗികമായി പീഡിപ്പിച്ചു, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തല്‍, മേലധികാരം ഉപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്തു, ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടര്‍ച്ചയായി ബലാത്സംഗം ചെയ്തു എന്നീ വകുപ്പുകളാണ് ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയത്. നാളെ പാലാ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.
കേസില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരി ഉള്‍പ്പടെ 83 സാക്ഷികളാണ് ഉള്ളത്. ഇതില്‍ 11 പേര്‍ വൈദികരാണ്. 3 ബിഷപ്പുമാര്‍ 25 കന്യാസ്ത്രീകള്‍ എന്നിവരും സാക്ഷി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രഹസ്യമൊഴിയെടുത്ത മജിസ്ട്രേറ്റുമാരും സാക്ഷികളാണ്.
കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്ന പരാതിയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 21ന് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ബിഷപ്പ് ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു. മൂന്നു മാസം നീണ്ട അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്. 2017 ജൂണ്‍ 27 നാണ് കുറവിലങ്ങാട്ടെ മഠത്തില്‍ വച്ച് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പീഡിപ്പിച്ചെന്ന പരാതിയുമായി കന്യാസ്ത്രീ പൊലിസിനെ സമീപിച്ചത്.
കൃത്യമായ സാക്ഷിമൊഴികളും തെളിവുകളുണ്ടായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നതില്‍ കാലതാമസമുണ്ടായി. ഇതോടെ പ്രതിക്ക് സര്‍ക്കാരിലുള്ള സ്വാധീനമാണ് അറസ്റ്റ് വൈകിപ്പിക്കുന്നത് എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. തൊട്ടുപിന്നാലെ കന്യാസ്ത്രീക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകള്‍ എറണാകുളം വഞ്ചി സ്‌ക്വയറില്‍ പ്രത്യക്ഷ സമരം തുടങ്ങി. ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഈ സമരത്തിനൊടുവിലായിരുന്നു ബിഷപ്പിനെ പൊലിസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാത്തത് കാരണം കന്യാസ്ത്രീകള്‍ വീണ്ടും സമരത്തിന് തയ്യാറെടുക്കുകയായിരുന്നു.