നോട്ട് നിരോധനത്തിന് പിന്നിലും വന്‍ അഴിമതി ; തെളിവുകള്‍ പുറത്തുവിട്ട് കോൺഗ്രസ്
നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തിന് പിന്നിലും വലിയ അഴിമതി ആരോപിച്ച് കോണ്‍ഗ്രസ്. നോട്ട് നിരോധനത്തിന് മുമ്പ് ഒരു ലക്ഷം കോടി രൂപയുടെ മൂന്ന് സീരീസ് നോട്ടുകള്‍ വിദേശത്ത് നിന്ന് അച്ചടിച്ച് വ്യോമസേനയുടെ വിമാനങ്ങളില്‍ എത്തിച്ച് അസാധു നോട്ടുകള്‍ മാറ്റി നല്‍കിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
ഒറ്റയടിക്ക് ഇങ്ങനെ 320 കോടി രൂപ വരെ മാറ്റി നല്‍കിയിട്ടുണ്ടെന്നും ഒളിക്യാമറാ ദൃശ്യങ്ങളില്‍ ക്യാബിനറ്റ് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നതാണ് കോണ്‍ഗ്രസ് പുറത്തു വിട്ടിരിക്കുന്നത്. ഇതിന് പിന്നില്‍ അമിത് ഷാ ഉണ്ടെന്നും ഷായുടെ അറിവോടെയാണ് ഈ ഇടപാട് നടന്നതെന്നുമാണ് ഉദ്യോഗസ്ഥര്‍ ഒളി ക്യാമറാ ദൃശ്യങ്ങളില്‍ തുറന്ന് പറയുന്നത്.
1 ലക്ഷം കോടി രൂപയുടെ മൂന്ന് സീരീസിലുള്ള നോട്ടുകളാണ് നേരത്തേ അച്ചടിച്ചത്. പരമരഹസ്യമാക്കി വച്ച് നവംബര്‍ 8-ന് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് മുമ്പായിരുന്നു ഇത്. എങ്ങനെയാണ് വിദേശത്ത് വച്ച് നോട്ടുകള്‍ പ്രിന്റ് ചെയ്തതെന്നും അത് ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങളുപയോഗിച്ച് ഇന്ത്യയിലെത്തിച്ചതെന്നും, ദില്ലിയിലെ ഹിന്‍ഡണ്‍ എയര്‍ ബേസില്‍ എത്തിച്ചതെന്നും ഈ വീഡിയോയില്‍ ഉദ്യോഗസ്ഥര്‍ തുറന്ന് പറയുന്നു.
രാഹുല്‍ രഥ്‌രേഖര്‍ എന്ന, ക്യാബിനറ്റ് സെക്രട്ടേറിയറ്റിലെ ഫീല്‍ഡ് അസിസ്റ്റന്റാണ് ഇക്കാര്യങ്ങള്‍ വീഡിയോയില്‍ സംസാരിക്കുന്നത്. എങ്ങനെയാണ് വിദേശത്ത് നിന്ന് ഈ കറന്‍സി കൈമാറ്റം നടന്നതെന്നും, അതിന് വ്യോമസേനയുടെ ഹിന്‍ഡണ്‍ എയര്‍ബേസ് ഉപയോഗിച്ചതെന്നും രാഹുല്‍ രഥ്‌രേക്കര്‍ വിശദീകരിക്കുന്നു. രണ്ട് തവണ അമിത് ഷായുടെ പേര് ഇയാള്‍ പരാമര്‍ശിക്കുന്നു.
ഈ ഇടപാട് അമിത് ഷാ ഉള്‍പ്പടെയുള്ളവര്‍ നേരിട്ടാണ് നിരീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു പ്രത്യേക വിഭാഗം തന്നെ ഇതിന് മേല്‍നോട്ടം നല്‍കിയതെന്നും ക്യാബിനറ്റ് സെക്രട്ടേറിയറ്റിലെ ഫീല്‍ഡ് അസിസ്റ്റന്റ് വ്യക്തമാക്കുന്നു. ‘നിപുണ്‍ ശരണ്‍’ എന്നയാളാണ് ഇതിന്റെ ചുമതല വഹിക്കുന്നതെന്നാണ് രഥ്‌രേക്കര്‍ പറയുന്നത് (അത് കോഡ് നാമമായിരിക്കണം). വിദേശത്ത് നിന്ന് അച്ചടിച്ച് എത്തിച്ച കറന്‍സി കൈമാറ്റം കൈകാര്യം ചെയ്യാന്‍ മാത്രം പല വകുപ്പുകളില്‍ നിന്ന് 26 പേരെയാണ് റിക്രൂട്ട് ചെയ്തത്.
ആര്‍ബിഐയുടെ പല ഓഫീസുകളിലായി ഇവരെ പോസ്റ്റ് ചെയ്തു. പണമിടപാട് നടത്തുമ്പോള്‍ പൊലീസോ, ക്രൈംബ്രാഞ്ചോ, വിജിലന്‍സോ ഇടപെട്ടിരുന്നില്ല. ആരെങ്കിലും വന്നാല്‍ത്തന്നെ ദില്ലിയില്‍ നിന്ന് കോള്‍ വരും.
ഇത് നടത്തിയ ഏറ്റവും നല്ല സൂപ്പര്‍ വൈസര്‍ താനായിരുന്നെന്നും രാഹുല്‍ രഥ്‌രേക്കര്‍ വീഡിയോയില്‍ സ്വയം മേനി പറയുന്നത് കേള്‍ക്കാം. 20,000 കോടി രൂപ ഇതുവരെ തന്റെ കൈയിലൂടെ മാത്രം പോയിട്ടുണ്ടെന്നാണ് രഥ്‌രേക്കര്‍ അവകാശപ്പെടുന്നത്.
റിലയന്‍സ് ജിയോയുടെ ഡാറ്റാബേസ് ഉപയോഗിച്ചാണ് ആര്‍ബിഐയ്ക്ക് ഈ ഫണ്ട് വീണ്ടും വീണ്ടും നല്‍കിയതായി ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് വ്യാജരേഖകളുണ്ടാക്കിയതെന്ന് ഇയാള്‍ വീഡിയോയില്‍ പറയുന്നു. ഊര്‍ജിത് പട്ടേലിന്റെ ഒപ്പുള്ള പുതിയ കറന്‍സികള്‍ നവംബറിന് ഏതാണ്ട് ആറ് മാസം മുമ്പ് തന്നെ അച്ചടിച്ചതാണെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.
നോട്ട് നിരോധനത്തിന് മുമ്പ് തന്നെ വലിയ രാഷ്ട്രീയക്കാര്‍ക്കും ബിസിനസ് ഹൗസുകള്‍ക്കും ബാങ്കുകള്‍ക്കും ഈ അച്ചടിച്ച പുതിയ നോട്ടുകള്‍ നല്‍കിക്കഴിഞ്ഞിരുന്നുവെന്നും രഥ്‌രേക്കര്‍ അവകാശപ്പെടുന്നു. നോട്ടു നിരോധനം നടപ്പിലാക്കിയിട്ടും കള്ളപണം പിടികൂടാന്‍ സര്‍ക്കാരിനു കഴിഞ്ഞിരുന്നില്ല.