തമോഗർത്തത്തിന്‍റെ ആദ്യ ചിത്രം പുറത്ത്

മനുഷ്യ രാശിയില്‍ ആദ്യമായി തമോര്‍ഗത്തത്തിന്റെ ചിത്രം പുറത്ത് വിട്ട് ശാസ്ത്രലോകം. ഇരുണ്ട മദ്ധ്യഭാഗത്തിന് ചുറ്റും ഓറഞ്ച് നിറത്തിലുള്ള പ്ലാസ്മ വലയം ചെയ്ത നിലയിലാണ് ചിത്രം. പതിനെട്ടാം നൂറ്റാണ്ട് മുതല്‍ ശാസ്ത്രജ്ഞര്‍ തമോഗര്‍ത്തങ്ങളെക്കുറിച്ച് പഠിക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു തമോഗര്‍ത്തത്തിന്റെ ചിത്രം എടുക്കുന്നത്. ലോകത്തിന്റെ വിവിധ കോണുകളിലായി സ്ഥാപിച്ച എട്ട് ദൂരദര്‍ശിനികളുടെ സഹായത്തോടെയാണ് തമോഗര്‍ത്തിന്റെ ചിത്രം എടുത്തത്. ബഹിരാകാശ പര്യവേഷണ രംഗത്ത് നാഴികക്കല്ലാണ് ഈ നേട്ടം.

വളരെ ഉയര്‍ന്ന മാസുള്ള നക്ഷത്രങ്ങളാണ് തമോഗര്‍ത്തങ്ങളായി മാറുന്നത്. ഇവയ്ക്ക് പ്രകാശിക്കാന്‍ സാധിക്കില്ല. ഇത് ബഹിരാകാശത്തിലെ വലിയൊരു ചുഴിയാണ്. ഇതിന്റെ പരിധിയില്‍ എത്തുന്ന എല്ലാ വസ്തുക്കളെയും തമോഗര്‍ത്തം വലിച്ചെടുക്കും. ഇവയുടെ സ്വാധീന മേഖലയ്ക്ക് പുറത്താണെങ്കില്‍ വസ്തുക്കള്‍ക്ക് ഭീഷണിയില്ല. തമോഗര്‍ത്തങ്ങളുടെ സ്വാധീന പരിധിയെ ഇവന്റ് ഹൊറൈസന്‍ എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്.

എം87 എന്നു പേരായ ഗാലക്‌സിയില്‍ സ്ഥിതി ചെയ്യുന്ന തമോഗര്‍ത്തത്തിന്റെ ചിത്രമാണ് ഇപ്പോള്‍ പകര്‍ത്തിയത്. ഭൂമിയില്‍ നിന്നും 500 മില്യണ്‍ ട്രില്യണ്‍ കിലോമീറ്ററുകള്‍ക്കകലെയുള്ളതാണ് ഈ തമോഗര്‍ത്തം. ആസ്‌ട്രോഫിസിക്കല്‍ ജേണല്‍ ലെറ്റേഴ്‌സിലാണ് ഈ ഗവേഷണ വിജയത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സൗരയൂഥത്തേക്കാള്‍ വലിപ്പമുള്ളതാണ് ഈ തമോഗര്‍ത്തമെന്ന് ഗവേഷകര്‍ പറയുന്നു. സൂര്യനെക്കാള്‍ 6.5 ബില്യണ്‍ മടങ്ങ് അധികമാണ് ഈ തമോഗര്‍ത്തത്തിന്റെ പിണ്ഡം. മറ്റൊരര്‍ത്ഥത്തില്‍ പ്രപഞ്ചത്തില്‍ ഇതുവരെ കണ്ടെത്തിയ തമോ?ഗര്‍ത്തങ്ങളില്‍ വച്ച് ഏറ്റവും വലിപ്പമേറിയതാണിത്.