ജീവിതകാലം മുഴുവൻ വയനാടിനൊപ്പം ഉണ്ടാകും : രാഹുൽ ഗാന്ധി

താന്‍ വയനാട്ടില്‍ എത്തിയിരിക്കുന്നത് രാഷ്ട്രീയക്കാരനായിട്ടല്ല എന്നും വയനാട്ടിലെ ജനങ്ങളുടെ സഹോദരനായും മകനായുമാണ് താന്‍ വന്നിരിക്കുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ പ്രധാനമന്ത്രിയെ പോലെയല്ല താന്‍. നിങ്ങളെ കേള്‍ക്കാനാണ് താന്‍ വന്നത്. ജീവിതകാലം മുഴുവന്‍ നിങ്ങളോടൊപ്പം ഉണ്ടാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സുല്‍ത്താന്‍ ബത്തേരിയില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദക്ഷിണേന്ത്യയുടെ ശബ്ദം ഏറ്റെ പ്രധാനപ്പെട്ടതാണ്. മത്സരിക്കാന്‍ വയനാട് അത്യ ഉത്തമമായ സ്ഥലമാണ്. വിവിധ സമൂഹങ്ങള്‍ വയനാട്ടിലുണ്ട്. സഹവര്‍ത്തിത്വത്തിന്റെ നാടാണ് വയനാട്. കേരളത്തില്‍ നിന്നും വയനാട്ടില്‍ നിന്നും ഏറെ പഠിക്കാനുണ്ട്. സങ്കുചിത ചിന്ത ഇല്ല. നിങ്ങളുടെ പ്രശ്നം വായിച്ചറിയാനല്ല, നിങ്ങളില്‍ നിന്ന് നേരിട്ടറിയാനാണ് താന്‍ വന്നിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

വന്യജീവി അക്രമം, വികസനം തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കണ്ടെത്തണം. അത് മുഖ്യധാരയില്‍ എത്തിക്കാന്‍ നിങ്ങള്‍ക്ക് ഒപ്പം താന്‍ ഉണ്ടാകും. തന്റെ മന്‍കീ ബാത്ത് അറിയിക്കാനല്ല, നിങ്ങളില്‍ ഒരാള്‍ ആകാനാണ് താന്‍ വന്നിരിക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. വൈവിധ്യമാണ് നാടിന്റെ ശക്തി. ഒരാശയത്തെ ആര്‍എസ്എസ് ഇന്ത്യക്ക് മുകളില്‍ അടിച്ചേല്‍പ്പിക്കുകയാണ്. നമ്മുടെ ചരിത്രമാണ് പ്രധാനം. നരേന്ദ്ര മോദി പ്രചരിപ്പിക്കുന്നത് തെറ്റായ ചരിത്രമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.