ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്‌

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ് എടുത്തു. 153, 153 A എന്നീ വകുപ്പുകള്‍ ചുമത്തി
ആറ്റിങ്ങല്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത് . മതസ്പര്‍ധ വളര്‍ത്തി വര്‍ഗീയ ചേരിതിരിവിനിടയാക്കി എന്നിവയാണ് കുറ്റങ്ങള്‍.

കഴിഞ്ഞ 13നാണ് ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രന്റെ പ്രചരണ പരിപാടിയില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള വര്‍ഗീയ പരാമര്‍ശം നടത്തിയത്.ബാലാകോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ജാതിയും മതവും തിരയുന്നവരുണ്ട്. ഇസ്ലാമാണെങ്കില്‍ ചില അടയാളങ്ങള്‍ പരിശോധിക്കണം, ഡ്രസ് എല്ലാം മാറ്റി നോക്കണ്ടേ എന്നായിരുന്നു പരാമര്‍ശം.ഇതിനെതിരെയാണ് സി.പി.എം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

ആറ്റിങ്ങലിലെ ഇടത് ചീഫ് ഏജന്റ് വി.ശിവന്‍കുട്ടിയാണ് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. മുന്‍പ് തെരഞ്ഞെടുപ്പ് കമ്മീഷനും ആറ്റിങ്ങല്‍ എസ്.പിക്കും ശിവന്‍കുട്ടി പരാതി നല്‍കിയിരുന്നു. കോണ്‍ഗ്രസ്സും സി.പി.എമ്മും പ്രസംഗത്തെ ദുര്‍വ്യാഖ്യാനിച്ചു എന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ നിലപാട്.

വര്‍ഗീയ പരാമര്‍ശം നടത്തിയ ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസെടുക്കണമെന്നും, പ്രചരണത്തിന് വിലക്കേര്‍പ്പെടുത്തണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.തെരഞ്ഞെടുപ്പ് ചട്ടലംഘനം നടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.