യാത്രക്കാരെ മര്‍ദിച്ച സംഭവം ; കല്ലട ബസിന്റെ പെർമിറ്റ് റദ്ദാക്കി

യാത്രക്കാരെ മര്‍ദ്ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി. സുരേഷ് കല്ലട ഗ്രൂപ്പിന്റെ എല്ലാ ബസുകളുടെയും രേഖകള്‍ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയതായും ഗതാഗത കമ്മീഷണര്‍ സുധേഷ് കുമാര്‍ പറഞ്ഞു. സംഭവത്തില്‍ യുവാക്കള്‍ യാത്ര ചെയ്തിരുന്ന ബസിന് 2022 വരെ പെര്‍മിറ്റുള്ളതാണ്.

എന്നാല്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് ഗതാഗത നിയമങ്ങളുടെ ലംഘനമാണെന്നും അതിനാല്‍ തന്നെ പെര്‍മിറ്റ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചതായും സുധേഷ് കുമാര്‍ പറഞ്ഞു. യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സുധേഷ് കുമാര്‍ വ്യക്തമാക്കി.

കൂടാതെ സംഭവത്തില്‍ സുരേഷ് കല്ലട ബസ് സര്‍വ്വീസിലെ രണ്ട് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ജിതിന്‍, ജയേഷ് എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. മര്‍ദ്ദനം നടന്ന ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. യാത്രക്കാരിലൊരാള്‍ സമൂഹമാധ്യമങ്ങളില്‍ പങ്ക് വെച്ച ദുരനുഭവം വാര്‍ത്തയായതോടെയാണ് കര്‍ശന നടപടി തുടങ്ങിയത്. കസ്റ്റഡിയിലെടുത്ത ബസ് ജീവനക്കാരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ജയേഷ്, ജിതിന്‍, ഗിരിലാല്‍ എന്നിവര്‍ക്കെതിരെ സംഘം ചേര്‍ന്ന മര്‍ദ്ദിച്ചതുള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. കമ്പനി മാനേജരോട് നേരിട്ട് ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു.

പരാതിക്കാരുടെ മൊഴിയെടുത്ത ശേഷം കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. വൈറ്റിലയില്‍ വെച്ച് 15 അംഗ സംഘം ബസിലേക്ക് ഇരച്ചുകയറിയാണ് വയനാട്,പാലക്കാട് സ്വദേശികളെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇവരെ പിന്തുണച്ച തൃശൂര്‍ സ്വദേശിയെയും മര്‍ദ്ദിച്ച് ഭീഷണിപ്പെടുത്തി ബസ്സില്‍ നിന്ന് ഇറക്കി വിട്ടു.തുടര്‍ന്ന് ഇയാളുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് നടപടി തുടങ്ങിയത്.

യാത്രക്കാരുടെ സുരക്ഷിതത്വം മുന്‍ നിര്‍ത്തിയാണ് വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നത്. നിയമം ലംഘിച്ച് സര്‍വീസ് നടത്തുന്ന എല്ലാ അന്തര്‍സംസ്ഥാന ബസുകള്‍ക്കെതിരെയും പരിശോധന ശക്തമാക്കുമെന്നും ഗതാഗത കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് നിന്ന് ബംഗളുരുവിലേക്ക് പോയ സുരേഷ് കല്ലട ബസില്‍ വെച്ച് കഴിഞ്ഞ ദിവസമാണ് യാത്രക്കാരെ ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്.