പാവപ്പെട്ട കർഷകർക്ക് എതിരെ കേസുമായി പെപ്സി കമ്പനി ; പ്രതിഷേധം ശക്തം ; വാർത്ത മുക്കി മാധ്യമങ്ങൾ

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനത്തെ ഉരുളക്കിഴങ്ങ് കര്‍ഷക്കര്‍ക്ക് എതിരെയാണ് ബഹുരാഷ്ട്ര കമ്പനിയായ പെപ്സികോ നിയമ നടപടി സ്വീകരിച്ചത് . സംഭവത്തില്‍ ഗുജറാത്തിലെ കര്‍ഷകര്‍ പ്രക്ഷോഭവുമായി രംഗത്ത് വന്നു . പ്രത്യേക ഇനത്തില്‍ പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്ത കര്‍ഷകര്‍ക്ക് എതിരെയാണ് കമ്പനി കേസ് എടുത്തത്. ഇവര്‍ ഉത്പാതിപ്പിക്കുന്ന ഉരുളക്കിഴങ്ങ്, കമ്പനിക്ക് മാത്രം ഉത്പാദിപ്പിക്കാന്‍ അവകാശമുള്ളതാണെന്നാണ് പരാതിയില്‍ കമ്പനി ചൂണ്ടിക്കാട്ടിയത്.

സബര്‍കന്ദ, ആരവല്ലി ജില്ലകളിലെ 9 കര്‍ഷകര്‍ക്കെതിരെയാണ് കമ്പനി നിയമനടപടിയുമായി രംഗത്ത് വന്നത്. കർഷകർ ഓരോരുത്തരും 1.05 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നും കമ്പനി ആവശ്യപ്പെടുന്നുണ്ട്. പെപ്സികോയുടെ ‘ലെയ്സ്’ എന്ന പോട്ടറ്റോ ചിപ്സ് ഉത്പന്നം നിര്‍മ്മിക്കുന്നതിനുള്ള ഉരുളക്കിഴങ്ങാണ് ഇവിടുത്തെ കര്‍ഷകര്‍ ഉദ്പാദിപ്പിക്കുന്നതും വില്‍ക്കുന്നതും എന്ന് വാദിക്കുന്ന കമ്പനി, ഇവിടെ ഉരുളക്കിഴങ്ങ് ഉത്പാദിപ്പിക്കാനും ഉപയോഗിക്കാനും തങ്ങള്‍ക്കാണ് നിയമപരമായ അവകാശമെന്നും ചൂണ്ടിക്കാട്ടുന്നു.

തങ്ങളുടെ അനുമതിയില്ലാതെയാണ് കര്‍ഷകര്‍ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നതെന്നും, അത് നിയമപ്രകാരം കുറ്റകരമാണെന്നും കമ്പനി അവകാശപ്പെടുന്നു.

ഇതിനിടെ, കൃഷി ചെയ്യുന്നതും വില്‍പന നടത്തുന്നതും താല്‍കാലികമായി തടഞ്ഞുകൊണ്ട് ഗുജറാത്തിലെ മൂന്ന് കര്‍ഷകര്‍ക്ക് അഹമ്മദാബാദ് കോടതി നോട്ടീസ് അയച്ചിരുന്നു. കര്‍ഷകരോട് കോടതി വിശദീകരണവും ചോദിച്ചിരുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ പ്രത്യേക അന്വോഷണ സമിതിയേയും കോടതി നിയോഗിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ 2009 ല്‍ ആണ് ഈ പ്രത്യേക ഇനത്തില്‍പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്തത്. പഞ്ചാബിലെ ചില കര്‍ഷകര്‍ക്ക് ഈ ഉരുളക്കിഴങ്ങ് കൃഷി ചെയ്യാന്‍ കോടതി അനുമതി നല്‍കിയിരുന്ന‍ു. പ്രാദേശികമായി ലഭിച്ച വിത്ത് ഉപയോഗിച്ചാണ് കര്‍ഷകര്‍ കൃഷി ചെയ്തതെന്നും കമ്പനി പറയുന്ന രീതിയിലുള്ള പ്രശ്നങ്ങളെ കുറിച്ച് അറിയില്ലായിരുന്നുവെന്നും അവര്‍ പറയുന്നു. കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് രാജ്യത്തെ വിവിധ മേഖലയിലുള്ള കര്‍ഷകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഒപ്പിട്ട കത്ത് പുറത്തിറക്കിയിട്ടുണ്ട്.

അതുപോലെ പ്രമുഖ മാധ്യമങ്ങൾ ഒന്നും തന്നെ ഇത് വാർത്തയായി നൽകിയിട്ടുമില്ല. സർക്കാർ പോലും കമ്പനിയുടെ കൂടെയാണ് എന്ന് കർഷകർ ആരോപിക്കുന്നു . ജീവിക്കുവാൻ തന്നെ ബുദ്ധിമുട്ടുന്ന തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് കമ്പനിയും സർക്കാരും ചെയ്യുന്നത് എന്ന് ഇവർ ആരോപിക്കുന്നു. കോടതി പോലും കുത്തകകളുടെ കളിപ്പാവ ആയി മാറി എന്നാണു മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നത്. പരസ്യ വരുമാനം മുന്നിൽ കണ്ടാണ് മാധ്യമങ്ങൾ വാർത്ത മുക്കിയത് എന്നും ഇവർ ആരോപിക്കുന്നു.