ജവാന് വേണ്ടി ജീവൻ പണയം വെച്ച് കുടിയന്മാർ ; ഒഴിവായത് വൻ ദുരന്തം

മദ്യത്തിന്റെ നികുതി തുകകൊണ്ട് പിടിച്ചു നില്‍ക്കുന്ന സംസ്ഥാനം എന്ന പേര് കേരളത്തിന് കിട്ടിയിട്ട് കുറച്ചു കാലമായി. എന്നിരുന്നാലും കുടിയന്മാരെ നമ്മുടെ സമൂഹത്തിനു ഇപ്പോഴും പുച്ഛമാണ്. എന്നാല്‍ ഇവരുടെ സമയോചിതമായ ഇടപെടല്‍ കാരണം ഒരു വന്‍ ദുരന്തമാണ് ഒഴിവായത് .

കോട്ടയം ചങ്ങനാശ്ശേരിക്കടുത്ത് കറുകച്ചാല്‍ വിദേശ മദ്യ ഷോപ്പിലാണ് ചെറിയ തോതില്‍ തീപിടിത്തമുണ്ടായത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. അഞ്ചര മണിയോടെ കറുകച്ചാല്‍ വിദേശ മദ്യ ഷോപ്പില്‍ കറണ്ട് പോയിരുന്നു. ഇതോടെ ജനറേറ്ററിലായിരുന്നു മദ്യ ഷോപ്പിന്റെ പ്രവര്‍ത്തനം. ഏകദേശം അരമണിക്കൂര്‍ പ്രവര്‍ത്തിച്ചു കഴിഞ്ഞപ്പോള്‍ ജനറേറ്ററിന് തീ പിടിക്കുകയായിരുന്നു. വലിയ ശബ്ദത്തോടെ ജനറേറ്റര്‍ കത്തിതുടങ്ങുകയായിരുന്നു.

ജവാന്‍ മദ്യം സൂക്ഷിച്ചിരുന്നതിനടുത്തായിരുന്നു ജനറേറ്റര്‍ സ്ഥാപിച്ചിരുന്നത്. ജനറേറ്റര്‍ കത്തിതുടങ്ങിയപ്പോള്‍ തന്നെ വരി നിന്നവരും നാട്ടുകാരും ജീവനക്കാരും ചേര്‍ന്ന് തീയണക്കാന്‍ പരിശ്രമിച്ചു. വിദേശ മദ്യ ശാലയ്ക്ക് സമീപത്തുണ്ടായിരുന്ന കിണറ്റില്‍ നിന്ന് വെള്ളംകോരി ഏവരും ഒരേ മനസ്സാല്‍ പരിശ്രമിച്ചതോടെയാണ് തീ അണയ്ക്കാനായത്. ഇതിനിടെ വിവരമറിഞ്ഞ് ഫയര്‍ ഫോഴ്‌സും എത്തിയിരുന്നു. ഇതോടെയാണ് വലിയ ദുരന്തം ഒഴിവായത്. ഓടികൂടിയവര്‍ ബക്കറ്റിലും കാലി കുപ്പിയിലുമൊക്കെയാണ് വെള്ളം എത്തിച്ചത്.

രണ്ട് മുറികളിലായി വില്‍പനയ്ക്കുള്ള മദ്യം ഇവിടെ സൂക്ഷിച്ചിരുന്നു. ജനറേറ്റര്‍ സമയത്ത് അണയ്ക്കാന്‍ സാധിച്ചില്ലായിരുന്നെങ്കില്‍ ദുരന്തമാകുമായിരുന്നെന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജനറേറ്റര്‍ പുറത്തേക്ക് മാറ്റുന്നതിനിടെ ജീവനക്കാരനായ ആറ്റിങ്ങല്‍ സ്വദേശി സുധീര്‍ സുബൈറിന് പൊള്ളലേറ്റിട്ടുണ്ട്. ജീവന്‍ കൊടുത്തും ജവാനെ രക്ഷിച്ച സന്തോഷത്തിലാണ് സ്ഥലത്തെ പ്രധാന കുടിയന്മാര്‍.