വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷയില്‍ ആശങ്ക ; പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കി

റിസള്‍ട്ട് വരുന്നതിനു മുന്നേ വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷയില്‍ ആശങ്കയറിയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനു നിവേദനം നല്‍കി. കോണ്‍ഗ്രസ് ഉള്‍പ്പെടെ 22 പ്രതിപക്ഷ പാര്‍ട്ടികളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്.

വോട്ടിംഗ് യന്ത്രങ്ങള്‍ സ്വകാര്യ വാഹനങ്ങളില്‍ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വാര്‍ത്തകള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തി. വിശദമായ നിവേദനം നല്‍കിയാണ് പ്രതിപക്ഷ നേതാക്കള്‍ മടങ്ങിയത്. വോട്ടെണ്ണുമ്പോള്‍ വിവി പാറ്റ് സ്ലിപ്പുകല്‍ ആദ്യം എണ്ണണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്.

ഉച്ചയ്ക്ക് 1.30 ന് ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ യോഗം ചേര്‍ന്നതിന് ശേഷമാണ് പ്രതിപക്ഷ കക്ഷി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയത്. വിവി പാറ്റുകള്‍ എണ്ണുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ രീതിയില്‍ പാകപിഴവ് ഉണ്ടെന്നും അത് പരിഹരിക്കണമെന്നും പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു.

സുപ്രീംകോടതി വിധിയുടെ അന്തസത്തയെ ലംഘിക്കുന്ന നടപടികള്‍ കമ്മീഷന്റെ ഭാഗത്തു നിന്നും ഉണ്ടാകരുത്. വോട്ടിംഗ് മെഷീനിലെ വോട്ടും വിവി പാറ്റിലെ വോട്ടും തമ്മില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ വിവി പാറ്റിന് പ്രാധാന്യം നല്‍കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അതേസമയം, പ്രതിപക്ഷ നേതാക്കളുടെ ആവശ്യം നാളെ പരിഗണിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.