തിരുവനന്തപുരത്തെ തീ പിടിത്തം : സ്ഥാപനത്തില്‍ സുരക്ഷാ സംവിധാനം ഉണ്ടായിരുന്നില്ല എന്ന് ഫയര്‍ഫോഴ്‌സ്

തിരുവനന്തപുരത്ത് പഴവങ്ങാടിക്ക് സമീപം തീ പിടിത്തമുണ്ടായ ചെല്ലം അമ്പര്‍ലാ മാര്‍ട്ടില്‍ തീയണയ്ക്കാന്‍ ആവശ്യമായ സുരക്ഷാ സംവിധാനം ഉണ്ടായിരുന്നില്ലെന്ന് ഫയര്‍ഫോഴ്‌സ്. രാവിലെ മുതല്‍ പടരുന്ന തീ തൊട്ടടുത്ത കടകളിലേക്കും വീടുകളിലേക്കും പടരാന്‍ തുടങ്ങിയിരുന്നെങ്കിലും ഇപ്പോള്‍ നിയന്ത്രണ വിധേയമായിട്ടുണ്ട്.

ജീവനക്കാരെത്തി ഷട്ടറുകള്‍ തുറന്നപ്പോള്‍ തീ പടരുന്നത് കാണുകയായിരുന്നു. കട പൂര്‍ണ്ണമായും കത്തി നശിച്ചു. തുടര്‍ന്ന് തീ സമീപത്തെ കടകളിലേക്കും വീടുകളിലേക്കുമെല്ലാം പടരുകയായിരുന്നു. ഹോട്ടലുകളും വസ്ത്ര വ്യാപാര സ്ഥാപനങ്ങളും അടക്കം തൊട്ട് തൊട്ട് കടകളിരിക്കുന്ന പ്രദേശത്താണ് തീ ആളി പടര്‍ന്നത്. വളരെ പാടുപെട്ടാണ് ഫയര്‍ഫോഴ്‌സ് തീ നിയന്ത്രണ വിധേയമാക്കിയത്. ഓടും ആസ്ബസ്റ്റോസ് ഷീറ്റുമെല്ലാമിട്ട കടകളാണ് ചുറ്റും ഉള്ളത്. അതുകൊണ്ട് തന്നെ തീ എളുപ്പം ആളിപ്പിടിക്കുന്ന അവസ്ഥയാണ്. നാല് കടകളിലേക്കും ഒരു വീട്ടിലേക്കും തീ പടര്‍ന്നു .

തൊട്ട് തൊട്ട് ഇരിക്കുന്ന കടകളായതിനാല്‍ തീ കെടുത്തുക വളരെ ശ്രമകരമായ ജോലിയായിരുന്നു. കെട്ടിടങ്ങള്‍ പലതും കാലപ്പഴക്കമുള്ളതാണ്. വീടുകളില്‍ ചിലത് അടച്ചിട്ട നിലയിലുമാണ്. ചെങ്കല്‍ ചൂളയില്‍ നിന്നും ചാക്കയില്‍ നിന്നുമെല്ലാം ഫയര്‍ എന്‍ജിനുകളെത്തി. കടകളില്‍ നിന്നും വീടുകളില്‍ നിന്നുമെല്ലാം ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളെത്തിയിരുന്നു.

സ്റ്റോക്കുകള്‍ വാരിക്കൂട്ടിയിട്ടിരുന്നത് തീയണക്കാന്‍ പ്രയാസമുണ്ടാക്കിയെന്നും തീപിടിത്തത്തെ കുറിച്ച് അന്വേഷണമുണ്ടാകുമെന്നും ഫയര്‍ ഫോഴ്‌സ്വ്യക്തമാക്കി. അതേസമയം തി പിടിത്തത്തില്‍ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ വ്യക്തമാക്കി.