ഓണ്‍ലൈന്‍ വഴി സാമ്പത്തിക തട്ടിപ്പ് നടത്തിയ കാമറൂണ്‍ സ്വദേശി മഞ്ചേരി പൊലീസിന്റെ പിടിയില്‍

ഓണ്‍ലൈന്‍ വഴി സാമ്പത്തിക തട്ടിപ്പ് നടത്തിയ കാമറൂണ്‍ സ്വദേശി മഞ്ചേരി പൊലീസിന്റെ പിടിയിലായി. കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ സ്വദേശിയായ ങ്കോ മിലാന്റോ ണ്ടാങ്കോയെ മഞ്ചേരി പോലീസ് ഹൈദരാബാദ് നീരദ്മേട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. നേരത്തെ
പിടിയിലായവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മഞ്ചേരി പൊലീസ് ഹൈദരാബാദിലെത്തി പ്രതിയെ പിടികൂടിയത്.

ഹൈടെക് സാങ്കേതിക വിദ്യകളുപയോഗിച്ച് മരുന്ന് ഉള്‍പ്പെടെയുള്ളവ ഹോള്‍സെയിലായി വില്‍ക്കാനുണ്ടെന്ന് കാണിച്ച് വ്യാപാരികളില്‍നിന്ന് മുന്‍കൂറായി പണം വാങ്ങിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ പന്ത്രണ്ട് ആയി. മെഡിക്കല്‍ വിസയിലാണ് പ്രതി ഇന്ത്യയില്‍ വന്നത്. മഞ്ചേരിയിലെ ഒരു മരുന്ന് കടയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കിയായിരുന്നു കാമറൂണ്‍ സംഘം തട്ടിപ്പ് നടത്തിയിരുന്നത്.

മരുന്ന്, ചെമ്പുകമ്പി, A4 പേപ്പര്‍ തുടങ്ങിയവ കുറഞ്ഞ വിലക്ക് വില്‍ക്കാനുണ്ടെന്ന് വെബ്സൈറ്റില്‍ പരസ്യം ചെയതായിരുന്നു തട്ടിപ്പ്. തമിഴ്നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നുമായി നിരവധി വ്യാപാരികളാണ് പരസ്യം കണ്ട് മുന്‍കൂര്‍ പണം നല്‍കിയത്. പക്ഷേ പണം നല്‍കിയിട്ടും ആവശ്യപ്പെട്ട സാധനങ്ങള്‍ ലഭിക്കാതായതോടെ കബളിപ്പിക്കപ്പെട്ട വ്യാപാരികള്‍ മഞ്ചേരിയിലെ മരുന്ന് കടക്കെതിരെ പരാതിപ്പെട്ടു. ഇതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്.

വ്യാപാരികളെ വിളിച്ച ഫോണ്‍ നമ്പറും അവയുടെ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് യഥാര്‍ത്ഥ പ്രതികളെ കുടുക്കിയത്. കൂടുതല്‍ പേര്‍ ഇനിയും പിടിയിലാകാനുണ്ട്. ഇതര സംസ്ഥാനങ്ങളിലുള്ളവരും മറ്റ് രാജ്യക്കാരും ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചനകള്‍ അഞ്ച് കോടി രൂപയുടെ തട്ടിപ്പ് ഈ സംഘം നടത്തിയെന്നാണ് പൊലീസിന്റെ നിഗമനം.