നിപ : എറണാകുളത്ത് അതീവ ജാഗ്രതാ നിര്‍ദേശം, 311 പേര്‍ നിരീക്ഷണത്തില്‍

കൊച്ചിയില്‍ നിപ ബാധിതനായ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്ന് ആശുപത്രി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു . ജീവനക്കാര്‍ക്കോ മറ്റ് രോഗികള്‍ക്കോ രോഗബാധ ഉണ്ടാകാനുള്ള സാഹചര്യവുമില്ല. പരിചരിച്ച ജീവനക്കാരില്‍ അസ്വസ്ഥതകള്‍ ഉളളവരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.

വിദ്യാര്‍ത്ഥിയുടെ പനി കുറയുകയും ആരോഗ്യനില മെച്ചപെടുകയും ചെയ്തു. മുന്‍കരുതല്‍ എന്ന നിലയില്‍ രോഗിയെ പരിചരിച്ച പനിയും തലവേദനയും ഉള്ള ജീവനക്കാരെ ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. നിലവില്‍ ജീവനക്കാര്‍ക്കോ മറ്റ് രോഗികള്‍ക്കോ രോഗബാധ ഉണ്ടാകാനുള്ള യാതൊരു സാഹചര്യവുമില്ലെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വിശദമാക്കുന്നു.

പനി ബാധിച്ച കാലയളവില്‍ രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരുടെയും, പരിചരിച്ചവരുടെയും വിശദമായ ലിസ്റ്റ് തയ്യാറാക്കി അവരുടെ ഓരോരുത്തരുടെയും ആരോഗ്യ നില ദൈനംദിനം വിലയിരുത്തുന്നുണ്ട്. 311 പേരുടെ ലിസ്റ്റാണ് ഇത് വരെ തയ്യാറാക്കിയിട്ടുള്ളത്. ഇവരോട് വീട്ടില്‍ തന്നെ കഴിയുവാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതില്‍ രോഗിയുമായി അടുത്ത സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവരെ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ നിന്നും നേരിട്ട് ഫോണില്‍ വിളിച്ച് ആരോഗ്യനില വിലയിരുത്തുന്നുണ്ട്. ഇവരില്‍ ചെറിയ പനി, തൊണ്ട വേദന തുടങ്ങിയ രോഗലക്ഷണങ്ങളുള്ള 4 പേരെ വിദഗ്ദ്ധ ചികിത്സ, പരിശോധന എന്നിവയ്ക്കായി കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.

ഇവരില്‍ 3 പേര്‍ രോഗിയെ ആശുപത്രിയില്‍ പരിചരിച്ച സംഘത്തിലുണ്ടായിരുന്നവരാണ്. ഒരാള്‍ രോഗിയോടൊപ്പം പഠിച്ച വിദ്യാര്‍ത്ഥിയും. ഇവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണ്.