ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം: ആര്‍.എം.ഒയുടെ വിശദീകരണം നിഷേധിച്ച് രോഗിയുടെ കുടുംബം

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ ആശുപത്രിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രോഗിയുടെ മകള്‍. ഇടുക്കി സ്വദേശി ജേക്കബ് തോമസാണ് മരിച്ചത്. വെന്റിലേറ്റര്‍ ഒഴിവില്ലായിരുന്നെന്നും ഡോക്ടര്‍ വന്നപ്പോഴേയ്ക്കും ആംബുലന്‍സ് വിട്ട് പോയിരുന്നെന്നുമുള്ള ആര്‍.എം.ഒയുടെ വിശദീകരണം മ ജേക്കബ് തോമസിന്റെ മകള്‍ റെനി നിഷേധിച്ചു.

സംഭവത്തില്‍ നിയമ നടപടികളിലേക്ക് കടക്കുമെന്ന് റെനി പറഞ്ഞു. മണിക്കൂറുകളോളം ജീവന്‍ രക്ഷിക്കാനായി ആംബുലന്‍സില്‍ പരക്കം പാഞ്ഞെങ്കിലും രക്ഷിക്കാനാവാത്ത സ്ഥിതിയാണ് ഉണ്ടായത്. ആദ്യം സംസാരിച്ചത് ഒരു നഴ്സ് ആയിരുന്നു. അവര്‍ ലെറ്റര്‍ വാങ്ങി ഡോക്ടറെ കാണിച്ചു. ഡോക്ടര്‍ ലെറ്റര്‍ നോക്കിയശേഷം പനിയുടെ വിഭാഗം ഇവിടെയല്ല എന്ന് പറഞ്ഞു.

രോഗി അതീവ ഗുരുതരാവസ്ഥയിലാണെന്ന് പി.ആര്‍.ഒയെ അറിയിച്ചു, അവശ്യ സംവിധാനങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇവിടെ ബെഡ്ഡില്ലെന്നായിരുന്നു പി.ആര്‍.ഒയുടെ പ്രതികരണം. ഡോക്ടര്‍മാര്‍ വന്ന് നോക്കാന്‍ പോലും തയ്യാറായില്ലെന്നും റെനി ആരോപിച്ചു.

മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടര്‍മാരും രോഗിയെ കാണാന്‍ തയ്യാറായില്ല. എമര്‍ജന്‍സിയിലും സമാന അനുഭവം ആയിരുന്നു. പി.ആര്‍.ഒയുടെ സമീപനം ഉത്തരവാദിത്തപരമായി ആയിരുന്നില്ല. ഒരു ഡോക്ടറെ രോഗിയെ നോക്കാന്‍ അയക്കാന്‍ പോലും പി.ആര്‍.ഒ തയ്യാറായില്ലെന്നും മകള്‍ ആരോപിക്കുന്നു.

സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉത്തരവിട്ടിരുന്നു.