ടി പി വധത്തില്‍ അന്വേഷണം മുന്നോട്ടു പോയിരുന്നെങ്കില്‍ പിണറായി കുടുങ്ങുമായിരുന്നു : കെ സുധാകരന്‍

ടി പി ചന്ദ്രശേഖരന്റെ വധത്തിന് പിന്നില്‍ സിപിഐഎം നേതാവ് പി ജയരാജനെന്ന് കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ എം പിയുമായ കെ സുധാകരന്‍. അന്വേഷണം മുന്നോട്ട് പോയിരുന്നെങ്കില്‍ കുടുങ്ങുന്നത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നെന്നും സുധാകരന്‍ പറഞ്ഞു.

അക്കാര്യം വടകരയിലെ എല്ലാ ആളുകള്‍ക്കും അറിയാം. സിപിഐഎമ്മിനകത്ത് ഇന്നും ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ അമര്‍ഷമുള്ള നിരവധി കുടുംബങ്ങളുണ്ട്. കൊലപാതകത്തിന് പിന്നിലെ കിംഗ് മേക്കര്‍ ജയരാജനാണെന്ന് ആ കുടുംബങ്ങള്‍ക്കൊക്കെയറിയാം.

കേസിന്റെ തെളിവൊക്കെ പാതിവഴിക്ക് നഷ്ടമായി. തുടങ്ങിയപോലെ അന്വേഷണം മുന്നോട്ട് പോയിരുന്നുവെങ്കില്‍ പല പ്രമുഖ നേതാക്കളും കുടുങ്ങുമായിരുന്നു. യുഡിഎഫ് ഭരണകാലത്തെ അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിരുന്നു. അത് താന്‍ നേരത്തേ തന്നെ തുറന്നു പറഞ്ഞിരുന്നു. അന്വേഷണത്തില്‍ പല ഇടപെടലുകള്‍ നടന്നിട്ടുണ്ട്.

അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥരുമായി താന്‍ സംസാരിച്ചിട്ടുണ്ട്. അതില്‍ ഒരു ഡിവൈഎസ്പിക്ക് കേസന്വേഷണം ഇവിടെവെച്ച് നിര്‍ത്തണമെന്ന് ശാസന ലഭിച്ചിരുന്നു. ശാസിച്ചത് ആരാണെന്ന് അറിയില്ല. അന്ന് അദ്ദേഹം തന്റെ കൈയിലെ പേന വലിച്ചെറിഞ്ഞ് ഇനി കേരള സര്‍ക്കാരിന്റെ ഭാഗമായി ജോലി ചെയ്യില്ലെന്ന് പറഞ്ഞിരുന്നു. അദ്ദേഹം നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഡെപ്യൂട്ടേഷനില്‍ ജോലി നോക്കുകകയാണെന്നും കെ സുധാകരന്‍ പറഞ്ഞു.