പശുക്കളെ ദൈവമായി കാണുന്ന യുപിയില്‍ സര്‍ക്കാര്‍ ഗോശാലയില്‍ പട്ടിണി കിടന്ന് പശുക്കള്‍ ചാകുന്നു

പശുക്കളുടെ പേരില്‍ വോട്ടു പിടിച്ചു അധികാരത്തില്‍ വന്ന യോഗി സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ കനൂജ് ജില്ലയിലെ ഗോശാലയില്‍ പട്ടിണി മൂലം 12ലധികം പശുക്കള്‍ ചത്തു. ഇതിനെ തുടര്‍ന്ന് പ്രദേശത്തെ ജനങ്ങള്‍ ഗോശാലക്ക് പുറത്ത് പ്രക്ഷോഭമാരംഭിച്ചു. 15ലധികം പശുക്കള്‍ ചത്തെന്നും കുറച്ചു പശുക്കളെ കാണാതായെന്നും പ്രദേശവാസികള്‍ പറയുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് പശുവിനെ കറക്കാന്‍ വന്നപ്പോള്‍ ഇവിടത്തെ പശുക്കളെയെല്ലാം ക്ഷീണിതരായാണ് കണ്ടത്. ഗോശാലയുടെ പ്രധാനിയോട് അവരെ ശരിക്ക് നോക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പശുക്കള്‍ക്ക് ഒരു കുഴപ്പവുമില്ലെന്നായിരുന്നു അയാളുടെ മറുപടി. ഒരു പശു വൈകുന്നേരത്തോടെ മരിച്ചു. അതിന്റെ മൃതദേഹം പുറക് വശത്തേക്ക് വലിച്ചെറിഞ്ഞെന്ന് പ്രദേശത്തെ ക്ഷീര കര്‍ഷകനായ സന്ദീപ് യാദവ് പറഞ്ഞു.

ജെവോന്‍, ബഷീറാപൂര്‍ ഭാഗ് ഗ്രാമസഭ തലവന്‍മാരാണ് ഈ ഗോശാലയുടെ മേല്‍നോട്ടക്കാര്‍.ഇവിടത്തെ പശുക്കള്‍ പട്ടിണിയിലും അവശതയിലും ആണ്. ഈ സര്‍ക്കാരിന്റെ കാലത്ത് പശുക്കളുടെ അവസ്ഥ ഇതാണ്, അതും പശുവിന്റെയും ഗംഗയുടേയും പേര് പറഞ്ഞ് വന്ന സര്‍ക്കാര്‍, മറ്റൊരു പ്രദേശവാസി പറഞ്ഞു

അവര്‍ ചത്ത പശുക്കളുടെ മൃതദേഹം മറച്ചുവെക്കുകയാണ്. ഇവിടെത്തെ ഗോരക്ഷകര്‍ക്കെതിരെ കശാപ്പ് നിയമമനുസരിച്ച് കേസെടുക്കണം. പശുക്കളെ സംരക്ഷിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ആരംഭിച്ച ഗോശാലയയിലാണ് പശുക്കള്‍ പട്ടിണി കിടന്നു ചത്തത്.