ചാന്ദ്രയാന്‍ 2 അടുത്ത മാസം കുതിച്ചുയരും

ഇന്ത്യയുടെ അഭിമാനദൗത്യം ചാന്ദ്രയാന്‍ – 2 അടുത്ത മാസം കുതിച്ചുയരും. അടുത്ത മാസം 9 മുതല്‍ 16 വരെ ഏതെങ്കിലുമൊരു ദിവസങ്ങളിലൊന്നില്‍ ചാന്ദ്രയാന്‍ – 2 വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. ചാന്ദ്രയാന്‍ – 2 ദൗത്യത്തിന്റെ മൊഡ്യുളുകളുടെ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തു വിട്ടു.

അതിസങ്കീര്‍ണമായ ലാന്‍ഡിംഗിനാണ് ചാന്ദ്രയാന്‍-2 ഒരുങ്ങുന്നത്. മൂന്ന് മൊഡ്യൂളുകളാണ് ചാന്ദ്രയാന്‍ രണ്ടാം ദൗത്യത്തിലുള്ളത്. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവ. ലാന്‍ഡിംഗിന് ഉപയോഗിക്കുന്ന മൊഡ്യൂളിന്റെ പേര് വിക്രം എന്നാണ്. വിക്രം സാരാഭായിക്ക് ആദരമര്‍പ്പിച്ചുകൊണ്ടുള്ള പേര്. സോഫ്റ്റ് ലാന്‍ഡിംഗ് രീതി ഇന്ത്യ ആദ്യമായി പരീക്ഷിക്കുകയാണ് ചാന്ദ്രയാന്‍ രണ്ടിലൂടെ.

ഇറങ്ങുന്നതോ ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലും. ഇതുവരെ ഒരു ബഹിരാകാശവാഹനവും ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയിട്ടില്ല. കഴിഞ്ഞ തവണയെല്ലാം, ചാന്ദ്രയാന്‍ – ഒന്നാം ദൗത്യത്തിലടക്കം ഉപരിതലത്തില്‍ ഇടിച്ചിറങ്ങുന്ന രീതിയാണ് ഐഎസ്ആര്‍ഒ അവലംബിച്ചിരുന്നത്. ഇത്തവണ സോഫ്റ്റ് ലാന്‍ഡിംഗിന് ശ്രമിക്കുകയാണ് ഐഎസ്ആര്‍ഒ. ഇന്ത്യക്ക് മുമ്പ് ഈ രീതി പരീക്ഷിച്ച് വിജയിച്ചിട്ടുള്ളത് അമേരിക്കയും ചൈനയും റഷ്യയും മാത്രമാണ്.

പേടകത്തെ ചന്ദ്രന്റെ നൂറ് കിലോമീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തില്‍ എത്തിക്കുകയാണ് ആദ്യം ചെയ്യുക. പിന്നീട് സെപ്റ്റംബര്‍ ആറിനാണ് റോവര്‍ ദൗത്യത്തെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുക. റോവറിന് ഒരുവര്‍ഷമാണ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ഇതിനുള്ളില്‍ ചന്ദ്രനിലെ ജലത്തിന്റെയും ഹീലിയത്തിന്റെയും അളവുകള്‍ ഉള്‍പ്പെടെ രാസഘടകങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കും.

റോവറിന്റെ പേര് ‘പ്രഗ്യാന്‍’ എന്നാണ്. ചന്ദ്രന്റെ ഉപരിതലത്തില്‍ കറങ്ങി വിവരങ്ങളെത്തിക്കലാണ് ‘പ്രഗ്യാന്റെ’ ജോലി. ചന്ദ്രന്റെ മധ്യരേഖയിലൂടെ തെക്കോട്ട് മാറി, ദക്ഷിണധ്രുവത്തില്‍ ഇതുവരെ ഒരു പേടകവും ഇറങ്ങിയിട്ടില്ലാത്തതിനാല്‍ പ്രഗ്യാന്റെ ജോലിയും ബുദ്ധിമുട്ടേറിയതാകും.

ദൗത്യത്തിന്റെ അവസാന വട്ട പരീക്ഷണങ്ങളും പൂര്‍ത്തിയായതായി നേരത്തേ ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലും കര്‍ണാടകയിലെ പരീക്ഷണകേന്ദ്രത്തിലുമാണ് ദൗത്യത്തിന്റെ മൊഡ്യൂളുകളുടെ അവസാനഘട്ട മിനുക്കുപണികള്‍ നടന്നത്.

ഇതിന് ശേഷം മൊഡ്യൂളുകള്‍ തമ്മില്‍ യോജിപ്പിച്ചത് ഐഎസ്ആര്‍ഒയുടെ ബംഗളുരു ക്യാംപസില്‍ വച്ച് തന്നെയാണ്. ജൂണ്‍ 19-ന് ബംഗളുരു ക്യാംപസില്‍ നിന്ന് ദൗത്യത്തിന്റെ മൊഡ്യൂളുകള്‍ ശ്രീഹരിക്കോട്ടയിലേക്ക് കൊണ്ടുപോകും. ജൂണ്‍ 20-നോ 21-നോ ഇത് ശ്രീഹരിക്കോട്ടയിലെത്തിക്കും.

ചന്ദ്രന്റെ ഉപരിതലത്തിന്റെ ത്രി ഡി മാപ്പിംഗ് മുതല്‍ ഉപരിതലത്തിലെ ജലകണികകളുടെ സാന്നിധ്യം തിരിച്ചറിയാനും മൂലകങ്ങളുടെ സാന്നിധ്യം പരിശോധിക്കാനുമുള്ള സൗകര്യങ്ങള്‍ ഇതിലുണ്ടാകും.