കുവൈത്തിലും സൗദിയിലും ഭൂമിയിലെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തി
കനത്ത ചൂടിൽ ചുട്ടുപൊള്ളി ഗൾഫ് രാജ്യങ്ങൾ. അതിനിടെ കുവൈത്തിലും സൗദിയിലുമാണ് ഭൂമിയിലെ ഏറ്റവും ഉയര്‍ന്ന താപനില കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 63 മുതല്‍ 52.2 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് കുവൈത്തില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയതെന്ന് അല്‍ ഖബാസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം സൌദിയിലെ അല്‍ മജ്മായില്‍ കഴിഞ്ഞ ദിവസം 55 ഡിഗ്രി സെല്‍സ്യസായിരുന്നു താപനില.
കുവൈത്തില്‍ സൂര്യാഘാതമേറ്റ് ഒരാള്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. സറായില്‍ സൂര്യാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചതായി അല്‍-റായ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. തുറസായ സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെയാണ് സൂര്യാഘാതമേറ്റത്.
കുവൈത്തിലും സൗദിയിലും ഉഷ്ണതംരഗവും അനുഭവപ്പെടുന്നുണ്ട്. ഈ വര്‍ഷം ഗര്‍ഫ് രാജ്യങ്ങളിലെല്ലാം കനത്ത ചൂട് അനുഭവപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ഖത്തര്‍, ബഹറിന്‍, യുഎഇ എന്നിവിടങ്ങളിലെല്ലാം കനത്ത ചൂടാണ് രേഖപ്പെടുത്തുന്നത്.
ഇവിടങ്ങളില്‍ ഉയര്‍ന്ന അളവിലുള്ള ഹ്യുമിഡിറ്റിയും അനുഭവപ്പെടുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ വേനല്‍ക്കാലം തുടങ്ങുന്നത് ജൂണ്‍ 21 മുതലാണ്. എന്നാല്‍ അതിനുമുമ്പ് തന്നെ കനത്ത ചൂട് സൗദിയിലും കുവൈത്തിലുമൊക്കെ അനുഭവപ്പെട്ടു തുടങ്ങി.