പോലീസിനെ പറ്റിക്കാന്‍ സകുടുംബം കഞ്ചാവ് കടത്തിയിരുന്ന വീട്ടമ്മ പിടിയില്‍

പോലീസിനെ പറ്റിക്കാന്‍ സകുടുംബം കഞ്ചാവ് കടത്തിയിരുന്ന വീട്ടമ്മ പിടിയില്‍. ചാവക്കാട് കടപ്പുറം തോട്ടക്കര വീട്ടില്‍ സുനീറയെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇവരുടെ കയ്യില്‍ നിന്നും അഞ്ചു കിലോ കഞ്ചാവ് പിടികൂടി. പ്രതിക്ക് അന്തര്‍ സംസ്ഥാന ലഹരി മാഫിയയുമായി ബന്ധമുള്ളതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പടിഞ്ഞാറെനടയില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്ത് നിന്നാണ് യുവതി പിടിയിലായത്.

കോയമ്പത്തൂരില്‍ നിന്നാണ് ഇവര്‍ കഞ്ചാവ് കൊണ്ടു വന്നിരുന്നത്. പോലീസിനോ എക്സൈസിനോ സംശയം തോന്നാതിരിക്കാനായി ഭര്‍ത്താവും മക്കളുമൊത്ത് കാറിലാണ് കഞ്ചാവ് കടത്തിയിരുന്നത്. കുടുംബവുമൊത്ത് വരികയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പലപ്പോഴും പോലീസ് പരിശോധനയില്‍ നിന്ന് രക്ഷപ്പെടുന്നതായിരുന്നു രീതി.

തീരമേഖല കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുകയായിരുന്നു ഇവരുടെ രീതി. രണ്ട് ഗ്രാം കഞ്ചാവ് 500 രൂപയ്ക്കു വില്‍ക്കും. ഒരു മാസത്തോളം ഇവരെ നിരീക്ഷിച്ച ശേഷമാണ് അറസ്‌റ്. അഞ്ച് വര്‍ഷത്തോളമായി കഞ്ചാവ് വില്‍പ്പന നടത്തി വന്നിരുന്ന പ്രതിക്ക് കേരളത്തിനകത്തും പുറത്തുമുള്ള വില്‍പ്പന സംഘങ്ങളുമായി ബന്ധമുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഘത്തില്‍ ഉള്‍പ്പെടുന്ന കൂടുതല്‍ പേര്‍ക്കായി എക്സൈസ് അന്വേഷണം ഊര്‍ജിതമാക്കി.