കര്‍ണാടക ; പാര്‍ലമെന്റില്‍ ബഹളം ; തങ്ങള്‍ക്ക് പങ്കില്ല എന്ന് ബിജെപി

കര്‍ണാടക വിഷയത്തില്‍ പാര്‍ലമെന്റില്‍ ബഹളം. പാര്‍ലമെന്റിന്റെ ഇരു സഭകളിലും കര്‍ണാടക വിഷയം ആളിക്കത്തിയത് കാരണം ഇരുസഭകളും നിര്‍ത്തിവച്ചു. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. അധിര്‍ രഞ്ജന്‍ ചൗധരിയും കൊടിക്കുന്നില്‍ സുരേഷുമാണ് നോട്ടീസ് നല്‍കിയത്.

കര്‍ണാടക വിഷയത്തില്‍ സംസാരിച്ച കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രീയ നേതാക്കളെ വേട്ടയാടുന്ന രീതി എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കണമെന്നും സഭയില്‍ പറഞ്ഞു. ബഹളത്തെതുടര്‍ന്ന് കോണ്‍ഗ്രസ് എംപിമാര്‍ ലോക്‌സഭയില്‍നിന്നും ഇറങ്ങിപോക്ക് നടത്തി.

അതേസമയം കര്‍ണാടകയില്‍ ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണം ബിജെപിയല്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആവര്‍ത്തിച്ചു.

സംസ്ഥാനത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണം രാഹുല്‍ ഗാന്ധിയാണ്. കര്‍ണാടകത്തില്‍ ഉണ്ടാകുന്ന എം.എല്‍.എമാരുടെ രാജികള്‍ക്ക് തുടക്കമിട്ടത് രാഹുലാണ്. ഇക്കാര്യത്തില്‍ ബിജെപിയെ കുറ്റപ്പെടുത്തുന്നത് എന്തിനാണ്? രാജ്നാഥ് സിംഗ് ലോക്‌സഭയില്‍ കോണ്‍ഗ്രസിനോടായി ചോദിച്ചു.

രാഹുല്‍ ഗാന്ധിയാണ് ഒന്നിന് പിറകെ ഒന്നെന്ന രീതിയില്‍ എംഎല്‍എമാര്‍ രാജിവയ്ക്കുന്ന പ്രവണതയ്ക്ക് ആദ്യം തുടക്കമിട്ടത്, ഇപ്പോള്‍ ഓരോ എംഎല്‍എയും ഈ രീതിയില്‍ രാജി നല്‍കിക്കൊണ്ടിരിക്കുകയാണ്.

ഇക്കാര്യത്തില്‍ നിങ്ങള്‍ എന്തിനാണ് ബിജെപിയെ കുറ്റപ്പെടുത്തുന്നത്? എം.എല്‍.എമാര്‍ക്കും മറ്റും പാരിതോഷികം കൊടുത്തും അവര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയും സ്വന്തം കൂട്ടത്തില്‍ ചേര്‍ക്കുന്ന പാരമ്പര്യം ബിജെപിക്കില്ല. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അഖണ്ഡതയ്ക്ക് വേണ്ടിയാണ് ഞങ്ങള്‍ നിലകൊള്ളുന്നത് എന്നും രാജ്നാഥ് സിംഗ് പറഞ്ഞു.