ഏറ്റവും അധികം കൊലപാതകം നടത്തിയ വിദ്യാര്‍ത്ഥി സംഘടനയാണ് എസ്എഫ്‌ഐ : എകെ ആന്റണി

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഭവങ്ങളെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണി. സത്യാവസ്ഥ അറിയണമെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമാണ്. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിന് രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിക്കണമെന്നും എ.കെ ആന്റണി ആവശ്യപ്പെട്ടു.

ഏറ്റവുമധികം ആളുകളെ കൊന്ന വിദ്യാര്‍ത്ഥി സംഘടനയാണ് എസ്എഫ്‌ഐ . ഏറ്റവും കൂടുതല്‍ കൊലവിളി നടത്തിയ സംഘടനയും എസ്എഫ് ഐ തന്നെയെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. അക്രമവും കൊലവിളിയും അവസാനിപ്പിക്കാന്‍ എസ്എഫ്ഐയും സിപിഎമ്മും തയ്യാറാകണമെന്നും എ.കെ ആന്റണി ആവശ്യപ്പെട്ടു.

സാക്ഷര കേരളം ലജ്ജിച്ച് തലതാഴ്‌ത്തേണ്ട സംഭവമാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ ഉണ്ടായത്. പരീക്ഷാ ക്രമക്കേടിലടക്കം ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും എകെ ആന്റണി ആവശ്യപ്പെട്ടു.

പി എസ് സിയുടെ വിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെടുകയാണ്. അന്വേഷണം നടക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും കേരള പോലീസിന്റെ കൈകള്‍ കെട്ടിയിട്ടിരിക്കുന്ന അവസ്ഥയിലാണ്. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിന് മുന്‍പ് രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിക്കണമെന്നും എകെ ആന്റണി പറഞ്ഞു. കെഎസ്‌യു പ്രത്യക്ഷ സമരത്തിലാണ്. എസ്എഫ്‌ഐക്കെതിരെ നടപടി ആവശ്യപ്പെടുന്ന അഭിജിത്തിന്റെ നിരാഹാര സമരത്തിന് പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ടെന്നും ആന്റണി പറഞ്ഞു.