എടിഎമ്മില്‍ കാശില്ലെങ്കില്‍ ബാങ്കുകള്‍ പിഴ നല്‍കണം : റിസര്‍വ് ബാങ്ക്

എടിഎമ്മില്‍ പണമില്ലെങ്കില്‍ ബാങ്കുകള്‍ പിഴയൊടുക്കേണ്ടി വരുമെന്ന് റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഉപഭോക്താക്കള്‍ക്ക് പണം ലഭിക്കാത്ത സാഹചര്യം ഉണ്ടായാല്‍ ബാങ്കുകളില്‍ നിന്ന പണം ഈടാക്കുമെന്നാണ് റിസര്‍വ് ബാങ്കിന്റെ അറിയിപ്പ്. ഇത് സംബന്ധിച്ച് ബാങ്കുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

എടിഎമ്മില്‍ പണം തീര്‍ന്നാല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ പണം നിറച്ചിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഗ്രാമീണ മേഖലയിലും ചെറു പട്ടണങ്ങളിലും എടിഎമ്മില്‍ പണമില്ലാതെ വരുന്നുണ്ടെന്നുതു കൊണ്ട് തന്നെ പണം ഇടപാടുകള്‍ക്കായി ബാങ്കുകളെ കൂടുതലായി ആശ്രയിക്കേണ്ട സാഹചര്യം നിരന്തരം ഉണ്ടാകുന്നതിനാലാണ് ഈ തീരുമാനം.

എടിഎമ്മില്‍ പണമില്ലെങ്കില്‍ ബാങ്കിനെ അറിയിക്കാന്‍ മെഷീനില്‍ സെന്‍സറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. പലപ്പോഴും ബാങ്കുകളുടെ അലസമായ നിലപാടാണ് എടിഎം ഒഴിഞ്ഞു കിടക്കാന്‍ കാരണമായി കണ്ടെത്തുന്നത്. അതുകൊണ്ടുതന്നെ ബാങ്കിലെത്തി ഇടപാട് നടത്താന്‍ അക്കൗണ്ട് ഉടമ നിര്‍ബന്ധിതനാകുന്നു. ഇതിന് സര്‍വീസ് ചാര്‍ജും ബാങ്കുകള്‍ ഈടാക്കുന്നുണ്ട്. അതുപോലെ പണം ഇല്ലെങ്കില്‍ പോലും എടിഎം ഉപയോഗിച്ചാല്‍ പല ബാങ്കുകളും സര്‍വീസ് ചാര്‍ജുകള്‍ ഇടാക്കാറുമുണ്ട്.