ജോസ് കെ മാണിക്ക് കോടതിയുടെ തിരിച്ചടി ; ചെയര്‍മാന്‍ സ്ഥാനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും

ജോസ് കെ മാണിക്ക് കോടതിയില്‍ നിന്നും തിരിച്ചടി. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനവുമായി ബന്ധപ്പെട്ട് ജോസ് കെ മാണിയുടെ ചെയര്‍മാന്‍ സ്ഥാനത്തിന് തൊടുപുഴ മുന്‍സിഫ് കോടതി ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിലക്ക് തുടരുമെന്ന് ഇടുക്കി മുന്‍സിഫ് കോടതി പറഞ്ഞു.

നേരത്തേ പി ജെ ജോസഫ് വിഭാഗം നല്‍കിയ ഹര്‍ജിയില്‍ ജോസ് കെ മാണിയുടെ ചെയര്‍മാന്‍ സ്ഥാനം തൊടുപുഴ മുന്‍സിഫ്കോടതി താല്‍ക്കാലികമായി വിലക്കിയിരുന്നു. ഇതിനെതിരെ ജോസ് കെ മാണി വിഭാഗം നല്‍കിയ ഹര്‍ജിയിലാണ് ഇടുക്കി മുന്‍സിഫ് കോടതിയുടെ നടപടി. തൊടുപുഴ കോടതിയുടെ വിധി ഇടുക്കി മുന്‍സിഫ് കോടതി പൂര്‍ണമായും ശരിവെയ്ക്കുകയായിരുന്നു.

ജൂണ്‍ പതിനേഴിനാണ് ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടി തൊടുപുഴ മുന്‍സിഫ് കോടതി സ്റ്റേ ചെയ്തത്. ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതിനും തല്‍സ്ഥാനത്ത് തുടരുന്നതിനുമായിരുന്നു സ്റ്റേ. ചെയര്‍മാന്റെ അഭാവത്തില്‍ വര്‍ക്കിംഗ് ചെയര്‍മാനായിരിക്കും സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കാനുള്ള അധികാരമെന്നും കോടതി വിലയിരുത്തിയിരുന്നു.

സംസ്ഥാന കമ്മിറ്റി ചേര്‍ന്നായിരുന്നു ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. മുതിര്‍ന്ന നേതാക്കളുടെ അഭാവത്തില്‍ ചേര്‍ന്ന യോഗത്തില്‍ 325 പേര്‍ പങ്കെടുത്തു. ഇതിന് പിന്നാലെയാണ് നടപടിയെ ചോദ്യം ചെയ്ത് ജോസഫ് വിഭാഗം കോടതിയെ സമീപിച്ചത്.