അയോധ്യ കേസ് : വാദം കേള്‍ക്കല്‍ ആരംഭിച്ചു
അയോധ്യ തര്‍ക്കവിഷയത്തില്‍ സുപ്രീം കോടതിയില്‍ വാദംകേള്‍ക്കല്‍ തുടങ്ങി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ത്തന്നെ ഏറ്റവും പഴക്കമേറിയ കേസുകളിലൊന്നാണ് അയോദ്ധ്യ തര്‍ക്ക ഭൂമി കേസ്. അതിനിടെ വാദം കേള്‍ക്കല്‍ തത്സമയം സംപ്രേഷണം ചെയ്യണമെന്ന ആവശ്യം കോടതി നിരാകരിച്ചു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് എസ്. എ. ബോബ്‌ഡെ, ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍ എന്നിവരാണ് ഭരണഘടന ബെഞ്ചിലെ മറ്റംഗങ്ങള്‍.
റിട്ട. ജസ്റ്റിസ് ഖലീഫുള്ളയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റെ മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് അന്തിമവാദം കേള്‍ക്കല്‍ സുപ്രീംകോടതിയില്‍ ആരംഭിച്ചത്.
2.77 ഏക്കര്‍ വരുന്ന അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള 2010ലെ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് 18 ഹര്‍ജികളാണ് സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്.
അയോധ്യയിലെ 2.27ഏക്കര്‍ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലീംങ്ങള്‍ക്കും നിര്‍മോഹി അഖാഡയ്ക്കും തുല്യമായി വിഭജിച്ച് നല്‍കണം എന്നായിരുന്നു 2010ല്‍ അലഹബാദ് ഹൈക്കോടതി വിധി.
അതേസമയം, എല്ലാ ഹര്‍ജിക്കാരുടെയും ഭാഗം വിശദമായി കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കിയിരുന്നു. ഇതില്‍ റാം ലല്ല, നിര്‍മോഹി അഖാഡ എന്നിവരുടെ വാദമായിരിക്കും സുപ്രീം കോടതി ആദ്യം കേള്‍ക്കുക.
രണ്ടുമാസത്തോളം നീണ്ടുനില്‍ക്കുന്നതാവും അയോധ്യകേസിലെ വാദം കേള്‍ക്കലെന്നാണ് സൂചന. നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്ന സാഹചര്യത്തില്‍, അതിന് മുമ്പ് അയോധ്യ കേസില്‍ വധിയുണ്ടാകുമെന്നാണ് സൂചന.
അതേസമയം, വാദം കേള്‍ക്കല്‍ തത്സമയം സംപ്രേഷണം ചെയ്യണമെന്ന ആര്‍.എസ്.എസിന്റെ ആവശ്യം കോടതി നിരാകരിച്ചു.
തങ്ങളുടെ വാദം പൂര്‍ണമായും പറയാന്‍ 20 ദിവസമെങ്കിലും വേണം എന്നാണ് മുസ്ലിം പക്ഷത്തെ പ്രധാന കക്ഷിയായ സുന്നി വഖഫ് ബോര്‍ഡ് മുന്നോട്ട് വച്ച ആവശ്യം. ഇക്കാര്യം പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി. നിര്‍മോഹി അഖാരയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ എസ് കെ ജയിന്‍ വാദിക്കുകയാണ്. കഴിഞ്ഞ 100 വര്‍ഷമായി രാമക്ഷേത്രത്തിലെ ജോലികള്‍ ചെയ്യുന്നത് നിര്‍മോഹി അഖാരയാണെന്ന് അദ്ദേഹം പറഞ്ഞു. സീതാ രസോയിയും ഹനുമാന്‍ ക്ഷേത്രവും കൂടി ഉള്‍പ്പെടുന്ന അകത്തളത്തിലേക്ക് മാത്രം ഒതുങ്ങുന്നതാണ് തന്റെ വാദം. അത് നിര്‍മോഹി അഖാരയുടെ സ്വത്ത് ആണെന്നും എസ് കെ ജയിന്‍ വാദിച്ചു.
1932 മുതല്‍ മുസ്ലീങ്ങള്‍ക്ക് ക്ഷേത്രത്തിന്റെ ഗേറ്റ് കടക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. 1949ലാണ് നിര്‍മോഹി അഖാര സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്തത്. അതിന് കീഴില്‍ നിരവധി ക്ഷേത്രങ്ങളുണ്ട്. റിസീവര്‍ ഭരണം മാറ്റി ആ സ്ഥലത്തിന്റെ കൈവശാവകാശവും നടത്തിപ്പ് ചുമതലയും ആരാധനയ്ക്കുള്ള അവകാശങ്ങളും നിര്‍മോഹി അഖാരയ്ക്ക് അനുവദിച്ചുകിട്ടണമെന്നും എസ് കെ ജയിന്‍ വാദിച്ചു.
അയോധ്യ രാം ജന്മഭൂമി – ബാബ്‌രി മസ്ജിദ് തര്‍ക്കം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയാഞ്ഞതിനെത്തുടര്‍ന്നാണ് ദിവസം തോറും കേസില്‍ വാദം കേട്ട്, പരമാവധി വേഗത്തില്‍ വിധിപ്രസ്താവം നടത്താന്‍ സുപ്രീംകോടതി തീരുമാനിച്ചത്. അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുള്ള അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ, രാംലല്ല എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്.
14 ഹര്‍ജികളാണ് അലഹബാദ് ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്. അയോദ്ധ്യയിലെ 2.27ഏക്കര്‍ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലീംങ്ങള്‍ക്കും നിര്‍മ്മോഹി അഖാഡയ്ക്കും തുല്യമായി വിഭജിച്ച് നല്‍കണം എന്നായിരുന്നു 2010ല്‍ അലഹബാദ് ഹൈക്കോടതി വിധി.