മധ്യ, തെക്കന്‍ കേരളത്തില്‍ കനത്തമഴയ്ക്ക് സാധ്യത

മധ്യ, തെക്കന്‍ കേരളത്തില്‍ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാപകമായി മഴയുണ്ടായേക്കാമെങ്കിലും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. തീരദേശമേഖലയിലായിരിക്കും കനത്തമഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദത്തിന് സാധ്യത. വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴി രൂപപ്പെട്ടു. 24 മണിക്കൂറിനകം ഇത് ന്യൂനമര്‍ദമായി രൂപപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇതനുസരിച്ച് ന്യൂനമര്‍ദ്ദം നാളെ രൂപപ്പെട്ടേക്കും.

അതേസമയം, മഴയ്ക്ക് നേരിയ ശമനമുണ്ടായ സാഹചര്യത്തില്‍ ഡാമുകളുടെ ഷട്ടര്‍ താഴ്ത്തി തുടങ്ങി. ജല വിഭവ വകുപ്പിന്റെ കീഴിലുള്ള ജല സംഭരണികളില്‍ ആറ് എണ്ണം മാത്രമാണ് ഇപ്പോള്‍ തുറന്നിട്ടുള്ളത്. രണ്ട് ഡാമുകളില്‍ സ്പില്‍വേയിലൂടെയും വെള്ളം പുറത്തേക്ക് വിടുന്നുണ്ട്. വാളയാര്‍, കാരാപ്പുഴ ഡാമുകളും മൂലത്തറ റെഗുലേറ്ററും ഭൂതത്താന്‍കെട്ട്, മണിയാര്‍, പഴശി ബാരേജുകളുമാണ് ഇപ്പോള്‍ തുറന്നിട്ടുള്ളത്. മംഗലം, കുറ്റ്യാടി എന്നിവയുടെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നുവച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഈ സമയത്തെ അപേക്ഷിച്ച് 26.27 ശതമാനം കുറവ് ജലമേ ജലവിഭവ വകുപ്പിന്റെ ജലസംഭരണികളില്‍ ആകെയുള്ളൂ.