പ്രളയമുണ്ടാക്കാന്‍ കാരണം പശ്ചിമഘട്ട സംരക്ഷണത്തില്‍ വരുത്തിയ വീഴ്ച : മാധവ് ഗാഡ്ഗില്‍

കേരളം വീണ്ടും പ്രളയത്തില്‍ മുങ്ങാന്‍ കാരണം പശ്ചിമഘട്ട സംരക്ഷണത്തില്‍ വരുത്തിയ വീഴ്ച കൊണ്ടാണെന്ന് ഗാഡ്ഗില്‍ കമ്മീഷന്‍ അധ്യക്ഷന്‍ മാധവ് ഗാഡ്ഗില്‍. കേരളത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ചയുണ്ടായി എന്നും ഒരു ചെറിയ വിഭാഗത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതിനായി പൊതുജനങ്ങളുടേയും പരിസ്ഥിതിയുടേയും ഭാവിയെക്കുറിച്ച് സര്‍ക്കാര്‍ മറന്നുവെന്നും ഗാഡ്ഗില്‍ വിമര്‍ശിക്കുന്നു.

വലിയ ക്വാറികള്‍ക്ക് പോലും ഇപ്പോള്‍ കേരളത്തില്‍ നിര്‍ബാധം ലൈസന്‍സ് നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പരിസ്ഥിതി സംരക്ഷണത്തിന് പുതിയ നിയമങ്ങളല്ല വേണ്ടത് ഉള്ള നിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ് വേണ്ടത്. വികേന്ദ്രീകരണത്തിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കു കൂടുതല്‍ അധികാരം നല്‍കി പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

കേരളത്തില്‍ കഴിഞ്ഞ പ്രളയ കാലത്തു സംഭവിച്ചതിന് സമാനമായ സാഹചര്യമാണ് മഹാരാഷ്ട്ര – കര്‍ണാടക അതിര്‍ത്തിയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടി. മഴ തുടര്‍ച്ചയായി പെയ്തിട്ടും വടക്കന്‍ കര്‍ണാടകത്തിലെ ഡാമുകള്‍ കൃത്യസമയത്ത് തുറന്നുവിടാന്‍ അധികൃതര്‍ തയ്യാറായില്ല. കൃഷ്ണ നദീതടത്തിലെ ഡാം മാനേജ്‌മെന്റിന് പിഴവ് പറ്റിയതാണ് ഇരു സംസ്ഥാനങ്ങളിലും പ്രളയത്തിനു ഇടയാക്കിയതെന്നും ഗാഡ്ഗില്‍ പറയുന്നു.

അതേസമയം മാധവ് ഗാഡ്ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാത്തത് ആണ് കേരളത്തില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ദുരന്തങ്ങള്‍ക്ക് കാരണമെന്ന് പേരില്‍ സോഷ്യല്‍ മീഡിയയില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിക്കഴിഞ്ഞു.