ദുരന്ത ഭൂമിയില്‍ നിന്ന് രാഷ്ട്രീയം പറയുന്നില്ല എന്ന് രാഹുല്‍ ഗാന്ധി

ദുരിത മേഖലയില്‍ നിന്ന് രാഷ്ട്രീയം പറയാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഈ അവസരത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും കക്ഷി വ്യത്യാസം ഇല്ലാതെ രാഷ്ട്രീയ പാര്‍ട്ടികളും എല്ലാം ഒരുമിച്ച് നില്‍ക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ദുരിത മേഖലകളില്‍ എത്രയും പെട്ടെന്ന് ആശ്വാസം എത്തിക്കാനാണ് പരിശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കേരളത്തിലെ മഴക്കെടുതി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. എല്ലാ സഹായവും പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി പെയ്ത കനത്ത മഴയില്‍ ഏറ്റവുമധികം ദുരിതം നേരിട്ടത് രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട് ആണ്. സുരക്ഷ സംബന്ധിച്ച എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും തന്റെ മണ്ഡലം സന്ദര്‍ശിക്കാന്‍ അദ്ദേഹം എത്തുകയുണ്ടായി.

കനത്ത മഴയില്‍ വലിയ നാശനഷ്ടമാണ് വയനാട്ടിലും കേരളത്തില്‍ ആകെയും ഉണ്ടായത്. ദുരിത മേഖലകളില്‍ എത്രയും പെട്ടെന്ന് ആശ്വാസം എത്തിക്കാനാണ് പരിശ്രമിക്കുന്നത്, ഇക്കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് നില്‍ക്കണമെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.