കവളപ്പാറ ഉരുള്‍പ്പൊട്ടല്‍ ; നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

കവളപ്പാറ ഉരുള്‍പ്പൊട്ടലില്‍ മണ്ണിനടിയില്‍ അകപ്പെട്ട നാല് പേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെത്തി. പ്രദേശത്ത് തെരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ട്. ഇതോടെ കവളപ്പാറ ദുരന്തത്തില്‍പ്പെട്ട് കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 24 ആയി.

മൃതദേഹങ്ങളുണ്ടാകാന്‍ സാധ്യതയുള്ള മൂന്ന് സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അവിടെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്. ഇടിഞ്ഞു വീണ മുത്തപ്പന്‍ മലയുടെ താഴ്വാരത്തെ ഷെഡ്ഡില്‍ എട്ട് പേരുണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് വ്യാപക തെരച്ചില്‍ നടക്കുന്നുണ്ട്. 63 പേര്‍ മണ്ണിനടയില്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് സര്‍ക്കാരിന്റെ കണക്ക്. എന്നാല്‍ 65 പേരുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

അതേസമയം, വയനാട് പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുളള തിരച്ചില്‍ ഇന്നും തുടരും.ഇനി എട്ട് പേരെയാണ് കണ്ടെത്താനുളളത്.ഇതിനോടകം പത്ത് പേരുടെ മൃതദേഹം പ്രദേശത്ത് നിന്ന് കണ്ടെടുത്തിരുന്നു.