പണമായി ആര്‍ക്കും സഹായം ചെയ്യരുത് എന്ന് പ്രശാന്ത് നായര്‍

ദുരിതാശ്വാസത്തിന്റെ പേരില്‍ പണം വ്യക്തിപരമായ അക്കൗണ്ടുകളിലേക്ക് നല്‍കുന്നത് പരമാവധി ഒഴിവാക്കണമെന്നും ദുരിതാശ്വാസത്തിനായി പണം നല്‍കുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരന്തനിവാരണ റിലീഫ് ഫണ്ടിലേക്ക് വേണം പണം നല്‍കാന്‍ എന്ന മുന്നറിയിപ്പുമായി ഐഎഎസ് ഉദ്യോഗസ്ഥനും കോഴിക്കോട് മുന്‍ കലക്ടറുമായ പ്രശാന്ത് നായര്‍. പണം നല്കാന്‍ ആഗ്രഹിക്കുന്നവര്‍ സിഎംഡിആര്‍എഫിലേക്കോ അല്ലെങ്കില്‍ വിശ്വസ്തരായ സംഘടനകള്‍ വഴിയോ നല്‍കിയാല്‍ മതി.

സാധന സാമഗ്രികള്‍ ജില്ലതല കളക്ഷന്‍ സെന്ററില്‍ ഏല്‍പ്പിക്കുകയോ മികച്ച സംഘടനകള്‍ വഴി നല്‍കുകയോ ചെയ്താല്‍ മതിയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. തട്ടിപ്പുകാരാണെന്ന് തോന്നിയാല്‍ പൊലീസില്‍ അറിയിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

കുറേ കൂട്ടായ്മ ടീംസ് ഇറങ്ങീട്ടുണ്ട്. നിങ്ങളുടെ പോക്കറ്റിലെ പണം ചോദിക്കും. അവര്‍ക്ക് ‘നന്മ’ ചെയ്യാന്‍ മുട്ടി വയ്യാണ്ടായിട്ടാ. പണം സ്വകാര്യ അക്കൗണ്ടിലേക്കോ ക്യാഷായിട്ടോ ചോദിക്കും. (പരിചയക്കാരോ കൂട്ടുകാരോ ഏകോപിപ്പിക്കാന്‍ പിരിവിടുന്ന കാര്യമല്ല പറയുന്നത്) ബ്രോസ്, ദുരിതാശ്വാസത്തിന്റെ പേരില്‍ പേര്‍സണല്‍ അക്കൗണ്ടിലേക്കു സംഭാവനകള്‍ അയക്കുന്നത് മാക്‌സിമം ഒഴിവാക്കുക.

നിങ്ങള്‍ക്ക് നിങ്ങളുടെ പണം ചെലവാക്കാന്‍ എന്തിന് വേറൊരു സൂര്യോദയം? സാധനസാമഗ്രികള്‍ നിങ്ങള്‍ക്ക് തന്നെ വാങ്ങി ജില്ലാതലത്തിലെ കളക്ഷന്‍ പോയിന്റുകള്‍ വഴിയോ വിശ്വസ്തരായ സംഘടനകള്‍ വഴിയോ കൊടുത്തയക്കാവുന്നതേ ഉള്ളൂ.

പണമായിട്ട് കൊടുക്കാനാണെങ്കില്‍ മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ട് (CMDRF) ആണ് ബെസ്റ്റ് ഓപ്ഷന്‍. അല്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്ത, നല്ല ട്രാക്ക് റക്കോര്‍ഡുള്ള സന്നദ്ധ സംഘടനകള്‍. ഉഡായിപ്പുകള്‍ എന്ന് ഫീല്‍ ചെയ്യുന്ന കേസുകള്‍ പോലീസില്‍ അറിയിക്കുക. ഇത്തരം പിരിവുകളും ദുരന്തനിവാരണ നിയമത്തില്‍ കുറ്റകരമാണ്. അന്യന്റെ പോക്കറ്റിലെ പണം കണ്ട് പുണ്യം ചെയ്യാനിറങ്ങുന്ന പിരിവുകാരെ കാണുമ്പം താഴെക്കാണുന്ന എക്‌സ്പ്രഷന്‍ ഇട്ടാ മതി. CMDRF ഉള്ളപ്പൊ എന്തിന് വേറൊരു സൂര്യോദയം?