നെഹ്രുവിന്റെ പേരില്‍ ഉള്ള സര്‍വ്വകലാശാല മോദിയുടെ പേരില്‍ ആക്കണം എന്ന് ബി ജെ പി

മോദിയുടെ പേരിലും രാജ്യത്തു എന്തെങ്കിലും വേണമെന്ന് ബി ജെ പി. ഇതിനായി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെ.എന്‍.യു)യുടെ പേര് മാറ്റി എം.എന്‍.യു യൂണിവേഴ്സിറ്റി എന്നാക്കി മാറ്റണമെന്ന് വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍നിന്നുള്ള ബിജെപി എംപി ഹന്‍സ് രാജ് ഹന്‍സ്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മു-കശ്മീരിനെ വിഭജിക്കുകയും ചെയ്ത കേന്ദ്ര നടപടിയെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഹന്‍സ് രാജ് ഇക്കാര്യം സൂചിപ്പിച്ചത്. ജെ.എന്‍.യു എത്രയും പെട്ടന്ന് എം.എന്‍.യു എന്നാക്കി മാറ്റണമെന്നായിരുന്നു എം.പിയുടെ പരാമര്‍ശം.

എല്ലാവരും സമാധാനപൂര്‍ണ്ണമയിരിക്കാന്‍ പ്രാര്‍ത്ഥിക്കുക. പൂര്‍വികര്‍ ചെയ്തുപൊയ തെറ്റുകള്‍ ഓരോന്നായി തിരുത്തുകയാണ് നമ്മള്‍. ജെ.എന്‍.യുവിന്റെ പേര് മാറ്റി എം.എന്‍.യു എന്നാക്കി മാറ്റണമെന്ന നിര്‍ദ്ദേശം ഞാന്‍ മുന്നോട്ടുവയ്ക്കുകയാണ്. മോദിയുടെ പേരിലും ചിലത് ഉണ്ടാവേണ്ടതുണ്ട്’, ഹന്‍സ് രാജ് ഹന്‍സ് പറഞ്ഞു.

പൂര്‍വ്വികര്‍ ചെയ്ത തെറ്റുകളുടെ ഫലമാണ് നമ്മള്‍ അനുഭവിക്കുന്നത് എന്നാണ് ഹാന്‍സ് രാജ് ജെ.എന്‍.യു സര്‍വകലാശാല വിദ്യാര്‍ത്ഥികളോട് പറഞ്ഞത്. ജവാഹര്‍ലാല്‍ നെഹ്രുവാണ് ഈ തെറ്റുകള്‍ ചെയ്തതെന്നും ഹാന്‍സ് രാജ് പറഞ്ഞു. താന്‍ ആദ്യമായാണ് ജെ.എന്‍.യുവിലേക്ക് വരുന്നതെന്നും താന്‍ ഈ സര്‍വകലാശാലയെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.

മോദിയാണ് ഇപ്പോള്‍ രാജ്യത്ത് ഒരുപാട് മാറ്റങ്ങള്‍ കൊണ്ട് വന്നതെന്നും അതുകൊണ്ടാണ് ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ പേര് മാറ്റി ‘മോദി നരേന്ദ്ര സര്‍വകലാശാല’ എന്നാക്കി മാറ്റണമെന്ന് താന്‍ നിര്‍ദ്ദേശിച്ചതെന്നും ഹാന്‍സ് രാജ് പറഞ്ഞു.

1969ലാണ് ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി സ്ഥാപിതമായത്. യൂണിവേഴ്സിറ്റിക്ക് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുടെ പേരിടുകയായിരുന്നു അന്ന്. രാജ്യത്തെ ഏറ്റവും മികച്ച സര്‍വ്വകലാശാലകളില്‍ ഒന്നാണ് ജെ.എന്‍.യു.