ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കി ; കേരളത്തിനായി കളിച്ചു തിരിച്ചു വരും എന്ന് ശ്രീ

വാതുവയ്പ്പ് കേസില്‍ അകപ്പെട്ട മലയാളി താരം ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കി. ആജീവനാന്ത വിലക്ക് 7 വര്‍ഷമായി ചുരുക്കാനാണ് ബിസിസിഐ തീരുമാനം. ഇതോടെ, 2020 സെപ്റ്റംബര്‍ മുതല്‍ ശ്രീശാന്തിന് കളിയ്ക്കാനാകും.

അതോടെ അടുത്ത വര്‍ഷം സെപ്റ്റംബറിന് ശേഷം ബിസിസിഐക്ക് കീഴിലുള്ള ഏത് മത്സരങ്ങളിലും പങ്കെടുക്കാന്‍ സാധിക്കും.

ബിസിസിഐ ഓംബുഡ്സ്മാന്‍ ഡി കെ ജെയിനാണ് ഉത്തരവിറക്കിയത്. 2013 സെപ്റ്റംബര്‍ 13നാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയത്. വിലക്ക് ഏഴ് വര്‍ഷ വിലക്കായി കുറച്ചതോടെ സെപ്റ്റംബറിന് ശേഷം ബിസിസിഐ സംഘടിപ്പിക്കുന്ന ഏത് ടൂര്‍ണമെന്റിലും കളിക്കാന്‍ ശ്രീശാന്തിന് സാധിക്കും.

ഐപിഎല്‍ കോഴ വിവാദവുമായി ബന്ധപ്പെട്ടാണ് ശ്രീശാന്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ശ്രീശാന്തിന്റെ കാര്യത്തില്‍ തീരമാനമുണ്ടാവണമെന്ന് കോടതി വിധിച്ചിരുരുന്നു. ആജീവിനാന്ത വിലക്ക് ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്നും കഴിഞ്ഞ ഏപ്രിലില്‍ പറഞ്ഞിരുന്നു.

ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി കളിച്ച് തിരികെ വരണമെന്നാണ് തന്റെ ആഗ്രഹമെന്നു ശ്രീശാന്ത് പറഞ്ഞു.ആരോടും പരാതിയില്ല. ക്രിക്കറ്റ് പ്രാക്ടീസ് ചെയ്ത് എത്രയും വേഗം മാച്ച് ഫിറ്റ്‌നസ് വീണ്ടെടുക്കണമെന്നാണ് ആഗ്രഹം. എല്ലാവരോടും നന്ദിയുണ്ട്”- ശ്രീശാന്ത് പറഞ്ഞു. ഐപിഎല്‍ വാതുവെപ്പ് കേസില്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി ശ്രീശാന്തിനെ വെറുതെ വിട്ടെങ്കിലും ബിസിസിഐയുടെ വിലക്ക് തുടരുകയായിരുന്നു.

ആരെയും താന്‍ നിരാശപ്പെടുത്തില്ലെന്നും എനിക്കു വേണ്ടി പ്രാര്‍ത്ഥിച്ച ഒരുപാട് ആളുകള്‍ക്കു വേണ്ടി താന്‍ നല്ല പ്രകടനം നടത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിനു വേണ്ടി കളിച്ച് രഞ്ജി നേടണമെന്ന് ആഗ്രഹമുണ്ട്.

ടി-20, 50 ഓവര്‍ ലോകകപ്പുകള്‍ കരിയറില്‍ നേടി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കൂടി നേടണമെന്ന് ആഗ്രഹമുണ്ട്. ഇനി ഒന്നര വര്‍ഷം കൂടിയുണ്ട് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് അവസാനിക്കാന്‍. അതിനുള്ളില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാനാവുമെന്ന് കരുതുന്നുവെന്നും ശ്രീശാന്ത് പറഞ്ഞു.