ചുഴലിക്കാറ്റ് വന്നാല്‍ അണുബോംബിട്ടു തകര്‍ത്താല്‍ പോരെ എന്ന് ഡൊണാള്‍ഡ് ട്രംപ്

ചുഴലിക്കാറ്റു വന്നാല്‍ അണുബോംബിട്ട് തകര്‍ത്താല്‍ പോരെ എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആഫ്രിക്കന്‍ തീരങ്ങളില്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടുതുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ഇത് അറ്റ്‌ലാന്റിക്കിലാണ്. ഇനി അമേരിക്കയിലെത്തും മുമ്പ് തടയണമെന്നതാണ് ട്രംപിന്റെ ആവശ്യം. ഇതിനായി സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ട്രംപ് മുന്നോട്ട് വച്ച നിര്‍ദ്ദേശമാണ് ബോംബിട്ടുതകര്‍ക്കലെന്നാണ് സൂചന.

എന്തുകൊണ്ട് ചുഴലിക്കാറ്റിനെ ബോംബിട്ടുതകര്‍ത്തുകൂടാ എന്ന് ട്രംപ് ചോദിച്ചുവെന്ന് വ്യക്തമാക്കുന്ന വെബ്‌സൈറ്റ് എന്നാല്‍ ഈ ചര്‍ച്ച നടന്ന യോഗത്തെ കുറിച്ച് പറയുന്നില്ല. ബോംബിടുന്നത് സാധ്യമാണോ എന്നതിനെ കുറിച്ച് പരിശോധിക്കാമെന്ന് ഉദ്യോഗസ്ഥരിലൊരാള്‍ മറുപടി നല്‍കി. നേരത്തേയും ഇതേ ചോദ്യം ട്രംപ് ആവര്‍ത്തിച്ചിട്ടുണ്ടെന്നും വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അതേസമയം വൈറ്റ് ഹൗസ് ഇതുവരെ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. ചുഴലിക്കാറ്റ് അമേരിക്കയെ പിടിച്ചുകുലുക്കും മുമ്പ് ബോംബിട്ട് തകര്‍ക്കാന്‍ ട്രംപ് പലതവണ ആവശ്യപ്പെട്ടുവെന്നാണ് അമേരിക്കയില്‍നിന്നുള്ള അക്‌സിയോസ് എന്ന വെബ്‌സൈറ്റ് പുറത്തുവിട്ടിരിക്കുന്ന വാര്‍ത്ത.