കുരുക്കില്‍ കുടുങ്ങി കൊച്ചി ; ഗുണമായത് കൊച്ചി മെട്രോയ്ക്ക്

റോഡില്‍ കുരുക്ക് രൂക്ഷമായത് അനുഗ്രഹമായിരിക്കുന്നത് കൊച്ചി മെട്രോയ്ക്കാണ്. കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് . വെള്ളിയാഴ്ച മാത്രം മെട്രോയില്‍ സഞ്ചരിച്ചത് 81,000 യാത്രക്കാരാണ്. വ്യാഴാഴ്ച യാത്ര ചെയ്തത് 71,711 ആളുകള്‍. നഗരത്തിലും ദേശീയപാതയിലും അനുഭവപ്പെട്ട രൂക്ഷമായ ഗതാഗതക്കുരുക്കാണ് മെട്രോയ്ക്ക് ഗുണമായത്. പലരും ബസ് ഉപേക്ഷിച്ച് മെട്രോയിലാണ് യാത്ര ചെയ്തത്. വെള്ളിയാഴ്ച മണിക്കൂറുകളോളമാണ് ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്.

മഹാരാജാസ് കോളജ് മുതല്‍ തൈക്കൂടം വരെയുള്ള പുതിയ പാതയുടെ ഉദ്ഘാടനത്തിന് ശേഷം യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായതായാണ് വിവരം. മെട്രോ അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ആലുവ മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള മെട്രോ റൂട്ടില്‍ ശരാശരി 40,000 മുതല്‍ 45,000 വരെ യാത്രക്കാരാണ് ദിനംപ്രതി യാത്ര ചെയ്തിരുരുന്നത്. തൈക്കൂടത്തേക്ക് സര്‍വീസ് യാഥാര്‍ത്ഥ്യമായതോടെ ഇത് 75,000 ആയി വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

പുതിയ പാതയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കാന്‍ മെട്രോ ടിക്കറ്റ് നിരക്കില്‍ ഇളവ് ഉള്‍പ്പടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്രീ പാര്‍ക്കിംഗ് സൗകര്യവും മെട്രോ നല്‍കുന്നുണ്ട്.

പുതിയ പാത ഉള്‍പ്പെടെ കൊച്ചി മെട്രോയുടെ ആകെ ദൂരം 23.81 കിലോമീറ്ററാണ്. മഹാരാജാസ് -തൈക്കൂടം പാതയില്‍ അഞ്ച് സ്റ്റേഷനുകളാണുള്ളത്. ഇതോടെ, ആകെ സ്റ്റേഷനുകളുടെ എണ്ണം 21 ആയി. കൊച്ചിയില്‍ മെട്രോ നിലവില്‍ വന്നിട്ടും യാത്രക്കാരില്‍ ഭൂരിഭാഗവും ഇപ്പോഴും റോഡ് മാര്‍ഗത്തിനെയാണ് ആശ്രയിക്കുന്നത്. ഇതുവരെ മെട്രോ ലാഭത്തില്‍ ആയിട്ടും ഇല്ല. യാത്രക്കാരുടെ ക്ഷാമം കാരണം പലപ്പോഴും കാലിയായ ട്രിപ്പുകളാണ് മെട്രോ നടത്തിവന്നിരുന്നത്.