രാജ്യം മുഴുവന്‍ കൂടെയുണ്ട് ; ചന്ദ്രയാന്‍ 2 നിരാശയില്‍ ഇസ്‌റോ ശാസ്ത്രജ്ഞര്‍ക്ക് ധൈര്യം പകര്‍ന്ന് മോദി

ചന്ദ്രയാന്‍ ദൗത്യത്തിന്റെ പരാജയത്തെ തുടര്‍ന്ന് നിരാശരായ ശാസ്ത്രജ്ഞര്‍ക്ക് ആത്മവിശ്വാസമേകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാന്‍ ദൗത്യത്തിലെ തിരിച്ചടിയില്‍ തളരരുതെന്നും ഏറ്റവും മികച്ച അവസരങ്ങള്‍ ഇനിയും വരാനുണ്ടെന്നും മോദി പറഞ്ഞു. ഇന്ന് രാവിലെ എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ശാസ്ത്രജ്ഞര്‍ രാജ്യത്തിനായി ജീവിതം ഉഴിഞ്ഞ് വച്ചവരാണ്. ലക്ഷ്യത്തില്‍ നിന്ന് ഒരിക്കലും നിങ്ങള്‍ പിന്നോട്ട് പോകരുത്. വീണ്ടും പരിശ്രമങ്ങള്‍ തുടരണം. രാജ്യം മുഴുവന്‍ നിങ്ങള്‍ക്ക് ഒപ്പമുണ്ടെന്നും ശാസ്ത്രജ്ഞന്മാരെ ആശ്വസിപ്പിച്ചു കൊണ്ട് മോദി പറഞ്ഞു.

തിരിച്ചടികളെ അതിജീവിച്ചവരാണ് നമ്മള്‍. ഇതൊരു പരാജയമല്ല. ശാസ്ത്രജ്ഞന്മാരെ വിശ്വസിക്കുന്നു. ഐഎസ്ആര്‍ഒ ഇന്ത്യക്ക് അഭിമാനമാണ്. ലക്ഷ്യത്തില്‍ നിന്നും പിന്നോട്ടു പോകരുത്. നമ്മള്‍ ശക്തമായി തിരികെ വരും. ഞാനും രാജ്യവും നിങ്ങള്‍ക്കൊപ്പമാണ്. തിരിച്ചടികളില്‍ തളരരുത്. പരിശ്രമം തുടരണം. വലിയ നേട്ടങ്ങള്‍ വരാനിരിക്കുന്നു. ഇപ്പോള്‍ നേടിയ നേട്ടം ചെറുതല്ല. ആത്മവിശ്വാസം കൈവിടരുത്. നിങ്ങള്‍ രാത്രി ഉറക്കമില്ലാതെ ചെലവഴിച്ചു. നിങ്ങളുടെ മാനസികാവസ്ഥ മനസ്സിലാക്കുന്നു. എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു.”- പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ 1.52.54ന് വിക്രം ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഒരു മണിക്കൂറിനടുത്ത് സമയമായിട്ടും ലാന്‍ഡറില്‍ നിന്നും സിഗ്‌നലുകള്‍ ലഭിച്ചിട്ടില്ല. ഇതെ തുടര്‍ന്ന് ശാസ്ത്രലോകം ആശങ്കയിലായി. 2.1 കിമി ഓള്‍ട്ടിട്യൂട് വരെ സോഫ്റ്റ് ലാന്‍ഡിംഗ് വിജയകരമായിരുന്നു. എന്നാല്‍ അതിന് ശേഷം ആശയവിനിമയം നഷ്ടപ്പെട്ടു. ലാന്‍ഡറില്‍ നിന്നും ഗ്രൗണ്ട് സ്റ്റേഷനിലേക്കുള്ള ആശയവിനിമയം നിലച്ചു.

നിലവില്‍ വിക്രം ലാന്‍ഡറില്‍ നിന്നും ഓര്‍ബിറ്ററിലേക്കുള്ള ഡേറ്റ ഐഎസ്ആര്‍ഒ വിശകലനം ചെയ്യുകയാണ്. ചാന്ദ്ര ദൗത്യം വിജയത്തിലേറുന്നതിന് സാക്ഷ്യം വഹിക്കാനെത്തിയ എല്ലാവര്‍ക്കും ഐഎസ്ആര്‍ഒ നന്ദി അറിയിച്ചു. ലാന്‍ഡറില്‍ നിന്നുള്ള സിഗ്നല്‍ നഷ്ടപ്പെട്ടതോടെ ഐഎസ്ആര്‍ഒ വിഷയം പരിശേധിച്ചുകൊണ്ടിരിക്കുകയാണ്.