പാലായില്‍ മാണി സി കാപ്പന്‍

പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി സി കാപ്പനു വിജയം.1965 മുതല്‍ കെഎം മാണിയെ പിന്തുണച്ച പാലാ ഇത്തവണ എല്‍ഡിഎഫിന് അനുകലമായാണ് വിധിയെഴുതിയിരിക്കുന്നത്. നാലായിരത്തിലധികം വോട്ടുകളുടെ ലീഡുമായി മുന്നേറുകയായിരുന്ന മാണി സി കാപ്പന്റെ ലീഡ് പെട്ടെന്ന് തന്നെ രണ്ടായിരത്തിലേക്ക് കൂപ്പുകുത്തുന്ന കാഴ്ച്ച വോട്ടെണ്ണലിന്റെ അവസാന ലാപ്പില്‍ കണ്ടിരുന്നു. എല്‍ഡിഎഫ് ക്യാമ്പിനെ തെല്ലൊന്ന് വിഷമിപ്പിച്ചുവെങ്കിലും വിജയം സുനിശ്ചിതമായിരുന്നു. അട്ടിമറി വിജയമാണ് മാണി സി കാപ്പന്‍ സ്വന്തമാക്കിയിരിക്കുന്നത്. 2943 വോട്ടുകള്‍ക്കാണ് മാണി സി കാപ്പന്‍ വിജയിച്ചത്.

യുഡിഎഫിന് നാണംകെട്ട തോല്‍വിയാണ് പാലായില്‍ ഉണ്ടായിരിക്കുന്നത്. യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളായിരുന്ന രാമപുരം, ഭരണങ്ങാനം, കരൂര്‍, കടനാട് എന്നിങ്ങനെ നിരവധി പ്രദേശങ്ങള്‍ ഇത്തവണ ചുവപ്പണിഞ്ഞു. 1965 മുതല്‍ മാണിക്കൊപ്പം നിന്ന പാല മുനിസിപാലിറ്റിയും ഇത്തവണ യുഡിഎഫിനെ തഴഞ്ഞ് എല്‍ഡിഎഫ് പക്ഷത്തേക്ക് ചേര്‍ന്നിരിക്കുകയാണ്.

അതേസമയം, പാലായില്‍ യുഡിഎഫിനേറ്റ തോല്‍വിയില്‍ ജോസ് കെ മാണി പക്ഷത്തിന് പങ്കുണ്ടെന്ന ആരോപണം ശക്തമാവുകയാണ്. പാലായില്‍ ചതിച്ചത് ജോസ് പക്ഷമാണെന്ന് പിജെ ജോസഫും തനിക്ക് ജോസ് പക്ഷത്തിന്റെ വോട്ട് ലഭിച്ചെന്ന് മാണി സി കാപ്പനും പറഞ്ഞു.