ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്താകുമെന്ന ഭയം , പശ്ചിമ ബംഗാളില്‍ മുസ്ലിം ദമ്പതികള്‍ വീണ്ടും വിവാഹം കഴിക്കുന്നു

പശ്ചിമ ബംഗാളില്‍ പല മുസ്ലിം ദമ്പതികളും വീണ്ടും വിവാഹം കഴിക്കുന്നതായി റിപ്പോട്ടുകള്‍. ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്നും പുറത്താകുമെന്ന ഭയത്താല്‍ ആണ് 50നും 60നും മുകളില്‍ പ്രായമുള്ളവര്‍ പുനര്‍വിവാഹം ചെയ്യുന്നത്. സൗത്ത് പര്‍ഗനാസ് ജില്ലയിലെ ഭങ്കര്‍ ബ്ലോക്ക് രജിസ്റ്റര്‍ ഓഫീസില്‍ കഴിഞ്ഞ മാസം 200-ന് അടുത്ത് വിവാഹങ്ങളാണ് രജിസ്റ്റര്‍ചെയ്തത്. 40 വര്‍ഷം പ്രവര്‍ത്തിച്ചതില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള അനുഭവമെന്ന് ഭങ്കറിലെ രജിസ്ട്രാര്‍ അബു സെയ്ദ് പറഞ്ഞു.

ഇത്തരത്തില്‍ കല്യാണം കഴിച്ചവരെല്ലാം തന്നെ ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ടവരാണ്. ജില്ലയിലാകെ 600 വിവാഹങ്ങളാണ് ഇത്തരത്തില്‍ നടന്നത്. ദേശീയ പൗരത്വ രജിസ്റ്ററിന്റെ പേരില്‍ ബിജെപി ഭീതി പരത്തുകയാണെന്നും എന്‍ആര്‍സി ബംഗാളില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും മമത ബാനര്‍ജി പറഞ്ഞിരുന്നു.

പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുത്താന്‍ ഉപയോഗിക്കാവുന്ന രേഖയായാണ് കൂടുതല്‍ ദമ്പതികളും വിവാഹ സര്‍ട്ടിഫിക്കറ്റിനെ കാണുന്നത്. വിവാഹം നടന്നത് കുറേ കാലം മുമ്പായതിനാല്‍ പലരുടെയും കൈയില്‍ വിവാഹസര്‍ട്ടിഫിക്കറ്റ് ഇല്ല. രജിസ്റ്ററില്‍ നിന്ന് പുറത്താക്കപ്പെടുമോ എന്ന പേടിയിലാണ് പലരും വീണ്ടും വിവാഹം കഴിക്കുന്നതെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.