ദീപാവലി ആഘോഷങ്ങളില്‍ ഹിന്ദുക്കള്‍ മാത്രം പങ്കെടുത്താല്‍ മതി എന്ന് ബജ്റംഗദള്‍

ഹിന്ദുക്കള്‍ അല്ലാത്തവര്‍ ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് തടയുവാന്‍ വേണ്ടി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യവുമായി ബജ്റംഗദള്‍ രംഗത്. ബജ്റംഗദള്‍ മീഡിയ കണ്‍വീനര്‍ എസ്. കൈലാഷാണ് വിചിത്രമായ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ആധാര്‍ കാര്‍ഡുകള്‍ പരിശോധിച്ച് ഹിന്ദുവാണെന്ന് തെളിഞ്ഞാല്‍ മാത്രമേ അവരെ പരിപാടികളില്‍ പങ്കെടുപ്പിക്കാനോ സംഘാടകരാകാനോ അനുവദിക്കാവൂവെന്നാണ് നിര്‍ദേശം. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഗര്‍ബ, ഡാണ്ടിയ നൃത്തപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡുകളാണ് പരിശോധിക്കേണ്ടത്.

ഹിന്ദുക്കളല്ലാത്ത സമുദായക്കാരെ തിരിച്ചറിയുന്നതിനായി പരിപാടികളുടെ എന്‍ട്രി പോയിന്റുകളില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്നാണ് കൈലാഷ് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി യാതൊരു ബഹുമാനവും പരിഗണനയും കാണിക്കാതെ
ഹിന്ദുക്കളല്ലാത്ത ചിലര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് കൈലാഷ് പറയുന്നത്. അങ്ങനെയുള്ളവര്‍ സ്ത്രീകളോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും ചോദിക്കാനെത്തുന്നവരെ ക്രൂരമായി കൈക്കാര്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

കൂടാതെ, ഇവന്റ് മാനേജ്മെന്റ് സംഘാടകര്‍ മുസ്ലീങ്ങളെ ജോലി ഏല്‍പ്പിക്കുന്നതും ‘ക്രിമിനലുകള്‍ക്ക്’ പരിപാടിയില്‍ എത്തിച്ചേരാന്‍ അവസരം ഒരുക്കുന്നതാണെന്നും കൈലാഷ് വ്യക്തമാക്കുന്നു. ആരെല്ലാമാണ് അക്രമത്തില്‍ പങ്കാളികളാകുന്നതെന്ന് തിരിച്ചറിയാന്‍ കഴിയാത്തതും പ്രധാന പോരായ്മയാണ് എന്നായിരുന്നു കൈലാഷിന്റെ വാദം.

ഇത് സംബന്ധിച്ച നിര്‍ദേശം എല്ലാ ഗര്‍ബ,ഡാണ്ടിയ സംഘാടകര്‍ക്കും നല്‍കുകയും ചെയ്തു.