ജിഷ്ണു പ്രണോയിയുടെ മരണം ; കൃഷ്ണദാസിനെതിരെ തെളിവില്ല

കോളിളക്കം സൃഷ്ട്ടിച്ച ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷണദാസിനെ ഒഴിവാക്കിയാണ് കുറ്റപത്രം. കൃഷ്ണദാസിനെതിരെ തെളിവില്ലെന്നാണ് സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നത്. ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.

നെഹ്റു കോളേജിലെ രണ്ട് പേര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. വൈസ് പ്രിന്‍സിപ്പാള്‍ എന്‍.ശക്തിവേല്‍, ഇന്‍വിജിലേറ്റര്‍ പ്രവീണ്‍ എന്നിവര്‍ക്കെതിരെ ആതേമഹത്യാ പ്രേരണക്കുറ്റം ചുമത്തി. ഇരുവര്‍ക്കുമെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് രണ്ടുപേര്‍ക്കെതിരെയും സി.ബി.ഐ. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയത്.

കൃഷ്ണദാസ് തന്നെയാണ് ഇതിന്റെ പിന്നിലെന്ന് വിശ്വസിക്കുന്നെന്നും സി.ബി.ഐ കുറ്റപത്രം തള്ളിക്കളയുകയാണെന്നും ജിഷ്ണുവിന്റെ അമ്മ മഹിജ പ്രതികരിച്ചു. കൃഷ്ണദാസ് അറിയാതെ കോളേജില്‍ ഒരു ഇലപോലും അനങ്ങില്ല. കോപ്പിയടിക്കാത്ത ജിഷ്ണവിനെ കോപ്പിയടിച്ചെന്ന് പറഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു.’

സംസ്ഥാന പൊലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നുും കേസ് സി.ബി.ഐക്കു വിടണമെന്നുമാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജ സുപ്രീംകോടതിയെ സമീപിക്കുകയും സംസ്ഥാന സര്‍ക്കാര്‍ അതിനു സന്നദ്ധമാണെന്ന് കോടതിയെ അറിയിക്കുകയുമായിരുന്നു.

ആദ്യം കേസ് ഏറ്റെടുക്കാന്‍ സി.ബി.ഐ വിസമ്മതിച്ചെങ്കിലും പിന്നീട് തയാറായി. 2017 ജനുവരി ആറിന് ജിഷ്ണുവിനെ ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

എന്നാല്‍, ജിഷ്ണുവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണ് വീട്ടുകാര്‍ പരാതിപ്പെടുന്നത്. ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങള്‍ സൃഷ്ടിച്ച കേസായിരുന്നു ഇത്.