ഫേസ്ബുക്കിലൂടെ യുവാക്കളെ വശീകരിച്ചു ഭീഷണിപ്പെടുത്തി പണം തട്ടുന്ന ചാലക്കുടി സ്വദേശിയായ യുവതി പിടിയില്‍

ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് യുവ വ്യവസായിയില്‍ നിന്ന് ലക്ഷങ്ങള്‍ തടിച്ച കേസില്‍ ചാലക്കുടി സ്വദേശിനി അറസ്റ്റില്‍. ചാലക്കുടി വെറ്റിലപ്പാറ പെരിങ്ങല്‍കുത്ത് താഴശേരി സീമയാണ് പിടിയിലായത്. ഗള്‍ഫ് നാടുകളില്‍ ഉള്‍പ്പെടെയുള്ള അനാശാസ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് സീമ പ്രവത്തിച്ചു വന്നിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍. ഫേസ്ബുക്കിലൂടെ പരിചയം സ്ഥാപിച്ച് ചിത്രങ്ങള്‍ പകര്‍ത്തുകയും ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയുമാണ് യുവാക്കളില്‍ നിന്നും ഇവര്‍ പണം തട്ടുന്നത്.

പെരുമ്പാവൂര്‍ സ്വദേശിയായ വ്യവസായിയാണ് സീമയുടെ തട്ടിപ്പിനിരയായത്. ബലാത്സംഗം ചെയ്തെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. ആദ്യം വ്യവസായി 40 ലക്ഷം രൂപ നല്‍കി. ബാക്കി തുക അടുത്തഘട്ടത്തിലും നല്‍കി. ഭീഷണി തുടര്‍ന്നതോടെയാണ് സീമക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് സീമയേയും സുഹൃത്ത് ഷാഹിനേയും പൊലീസ് അറസ്റ്റ് ചെയ്തത്.

മൂന്ന് വര്‍ഷം കാത്തിരുന്നാണ് സീമയും ഷാഹിനും വ്യവസായിയെ കുടുക്കിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വ്യവസായിയുമായി പലയിടങ്ങളിലും ഒരുമിച്ച് യാത്ര ചെയ്തിരുന്നതായി സീമ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. ഷാഹിനും കൂടി കൂടിയതോടെയാണ് വന്‍ തുക ആവശ്യപ്പെടാന്‍ തീരുമാനിച്ചതെന്നും സീമ മൊഴി നല്‍കി.

വളരെ ചെറുപ്പത്തില്‍ തന്നെ വിവാഹിതയായ സീമ മൂന്ന് മാസം കഴിയും മുന്‍പ് ബന്ധം പിരിഞ്ഞു. തുടര്‍ന്ന് ആലുവ, അങ്കമാലി, തൃശൂര്‍, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിച്ചു. നാലാമത്തെ ഭര്‍ത്താവിനൊപ്പമാണ് ഇപ്പോള്‍ താമസിക്കുന്നത്. സീമയുടെ വഴിവിട്ട പ്രവര്‍ത്തനങ്ങളില്‍ ഭര്‍ത്താവിന് ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിച്ചു വരികയാണ്. ഇയാള്‍ ഒളിവിലാണെന്നാണ് വിവരം. ധാരാളം പേര്‍ തട്ടിപ്പിന് ഇരയായി എങ്കിലും നാണക്കേട് ഭയന്ന് ആരും പുറത്തു പറഞ്ഞിരുന്നില്ല.