മോഷ്ടിക്കാന്‍ ഏറ്റവും എളുപ്പം ബുള്ളറ്റ് ; 18 കാരന്‍ ബുള്ളറ്റ് മോഷ്ടിക്കുന്നത് വെറും അഞ്ചു മിനിറ്റ് കൊണ്ട്

ബുള്ളറ്റ് കമ്പം മലയാളിക്ക് അസ്ഥിയില്‍ പിടിച്ച സമയമാണ് ഇപ്പോള്‍. ബുള്ളറ്റ് സ്വന്തമാക്കാന്‍ എന്തിനും തയ്യറാകുന്ന ഒരു ജനത തന്നെ നമുക്കിടയില്‍ ഉണ്ട്. സ്ത്രീകള്‍ക്കും ഇപ്പോള്‍ ബുള്ളറ്റ് ഭയങ്കര അഡിക്ഷന്‍ ആയി മാറി കഴിഞ്ഞു. ഒന്നര ലക്ഷം മുതല്‍ മുകളിലോട്ടാണ് ബുള്ളറ്റിന്റെ വില.

എന്നാല്‍ ഇത്രയും പണം മുടക്കി വാങ്ങുന്ന വാഹനം അതിനുള്ള സുരക്ഷ നല്‍കുന്നുണ്ടോ എന്ന് കേട്ടാല്‍ ഇല്ല എന്ന് തന്നെയാകും ഉത്തരം. കാരണം ന്യൂജെന്‍ ബൈക്കുകള്‍ നല്‍കുന്ന മിക്ക ഫീച്ചേഴ്‌സും ഇപ്പോഴും ബുള്ളറ്റില്‍ ലഭ്യമല്ല. അങ്ങനെയുള്ള മോഡലുകള്‍ സ്വന്തമാക്കണം എങ്കില്‍ ലക്ഷങ്ങള്‍ വീണ്ടും നല്‍കേണ്ടി വരും.

ഡിമാന്റ് കൂടിയതോടെ മോഷ്ട്ടാക്കള്‍ക്കും ഇഷ്ട വാഹനമായി മാറിക്കഴിഞ്ഞു ബുള്ളറ്റ്. മോഷ്ടിക്കാന്‍ ഏറ്റവും എളുപ്പമുള്ള വാഹനമാണ് ബുള്ളറ്റ് എന്ന് മോഷ്ട്ടാക്കള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കുറച്ചു നാള്‍ മുന്‍പ് ഇതിന്റെ വ്യക്തമാക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തമിഴ് നാട്ടില്‍ നടന്ന സംഭവം പോലീസ് തന്നെയാണ് പുറത്തു വിട്ടത്.

സമാനമായ രീതിയില്‍ കേരളത്തിലും ബുള്ളറ്റ് മോട്ടോര്‍ സൈക്കിളുകള്‍ മാത്രം മോഷ്ടിച്ച് മറിച്ചു വില്‍ക്കുന്ന 18കാരന്‍ അറസ്റ്റില്‍. ഗുരുവായൂര്‍ സ്വദേശിയായ മുഹമ്മദ് യാസീനെയാണ് പൊലീസ് പിടികൂടിയത്. എടപ്പാള്‍, പൊന്നാനി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് യാസീന്‍ മോഷണം നടത്തിയത്.

എടപ്പാളില്‍ നിന്നു മോഷ്ടിച്ച ബുള്ളറ്റ് ആറായിരം രൂപക്കാണ് യാസീന്‍ മറിച്ചു വിറ്റത്. മറ്റൊരു ബുള്ളറ്റ് വിറ്റതാവട്ടെ 20000 രൂപയ്ക്കും. ഒരു മാസം മുന്‍പാണ് യാസീന്‍ പൊന്നാനിയില്‍ നിന്നു ബുള്ളറ്റ് മോഷ്ടിച്ചത്. എടപ്പാളില്‍ മോഷണം നടത്തിയത് നാലു ദിവസങ്ങള്‍ക്കു മുന്‍പായിരുന്നു.

സുഹൃത്തുക്കളോടൊപ്പം ആഘോഷിക്കാനും ആഡംബരത്തോടെ ജീവിക്കാനുമാണ് യാസീന്‍ മോഷണം നടത്തിയിരുന്നതെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തല്‍. ബൈക്കുകളുടെ ലോക്ക് തകര്‍ത്ത് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു പോകാന്‍ യാസീന് വെറും അഞ്ചു മിനിട്ടുകള്‍ മാത്രമാണ് വേണ്ടിയിരുന്നത് എന്നതാണ് രസകരം.