ദേശിയ കുറ്റകൃത്യ കണക്ക് യോഗിയുടെ യു പി ഒന്നാമന്‍ ; പിണറായിയുടെ കേരളത്തിനു നാലാം സ്ഥാനം

2017ല്‍ രാജ്യത്തു ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടന്നത് ഉത്തര്‍പ്രദേശില്‍ എന്ന് റിപ്പോര്‍ട്ട് . നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ (എന്‍സിആര്‍ബി) യുടെ 2017 ലെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2017 ല്‍ മൂന്നു ലക്ഷത്തിലധികം കേസുകളാണ് യു.പിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. എന്നാല്‍ കുറ്റകൃത്യ കണക്കില്‍ നമ്മുടെ കൊച്ചു കേരളവും പിന്നിലല്ല എന്നാണ് കണക്ക് സൂചിപ്പിക്കുന്നത്. ഇതില്‍ നാലാമനാണ് കേരളം. മഹാരാഷ്ട്രയും മധ്യപ്രദേശുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. കേരളത്തിന് ഡല്‍ഹിക്ക് അഞ്ചാം സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്.

30,62,579 കേസുകളാണ് രാജ്യത്തുടനീളം 2017 ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്ന് കണക്കുകള്‍ വ്യക്തമാണ്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമായ യുപിയില്‍ 3,10,084 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. രാജ്യമൊട്ടാകെ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ 10.1 ശതമാനമാണിത്. മൂന്നു വര്‍ഷങ്ങളായി യുപിയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുവെന്നും കണക്കുകളില്‍ ഉണ്ട്. നടക്കുന്ന കുറ്റകൃത്യങ്ങളുടെ 9.4 ശതമാനവും മഹാരാഷ്ട്രയിലും 8.8 ശതമാനവും മധ്യപ്രദേശിലുമാണ്.

2,35,846 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേരളത്തിനാണ് കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ നാലാം സ്ഥാനം. 2,32,066 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഡല്‍ഹിക്ക് അഞ്ചാം സ്ഥാനവും. ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവയാണ് കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ആറും ഏഴും സ്ഥാനത്തുള്ള സംസ്ഥാനങ്ങള്‍. അതുപോലെ ഉത്തര്‍പ്രദേശില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങള്‍ നടന്നിരിക്കുന്നത്. മഹാരാഷ്ട്രയും പശ്ചിമ ബംഗാളുമാണ് പിന്നില്‍. ദളിതുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും 5,082ല്‍ നിന്ന് 5,775 ആയി വര്‍ധിച്ചു.

രണ്ട് കൊല്ലത്തിന് ശേഷമാണ് 2017ലെ കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ പുറത്തേക്ക് എത്തിയിരിക്കുന്നത്. സൗത്തിന്ത്യയില്‍ നിന്നും ആദ്യ പത്തില്‍ ഇടംപിടിച്ച ഏക സംസ്ഥാനവും കേരളമാണ്.